Sunday, June 26, 2011

ജബ്ബാറിന്റെ യുക്തികള്‍‍....

Ea Jabbar ദൈവങ്ങള്‍ പല വിധം!

[മനുഷ്യരുടെ അറിവില്ലായ്മയില്‍ നിന്നാണ് ദൈവങ്ങള്‍ ഉണ്ടായതു. ഏകനായ സ്രഷ്ടാവ് മാത്രമായിരുന്നു ദൈവം.]
 ദൈവം ഉണ്ടോ? എന്ന ചോദ്യത്തിനുത്തരം പറയണമെങ്കില്‍ , എന്താണു ദൈവം? എന്ന ചോദ്യത്തിനുത്തരം ലഭിക്കേണ്ടതുണ്ട്. അഥവാ ദൈവത്തിനൊരു നിര്‍വ്വചനം വേണം.

[(ദൈവം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് വിലാസം [പ്രദർശിപ്പിക്കുക]
ദൈവം എന്ന വാക്കാൽ പൊതുവേ വിവക്ഷിക്കപ്പെടുന്നത് ഏകദൈവവിശ്വാസികൾ ആരാധിക്കുന്നതും എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനുമെന്നു വിശ്വസിക്കപ്പെടുന്നതുമായ വ്യക്തിത്വത്തെയാണ്. [1]

ദൈവശാസ്ത്രജ്ഞന്മാർ ദൈവത്തിന് പല സ്വഭാവങ്ങളും കല്പിച്ചു നൽകിയിട്ടുണ്ട്. അവയിൽ ഏറ്റവും സാധാരണമായവ സർവ്വജ്ഞാനിയായിരിക്കുക, സർവ്വശക്തനായിരിക്കുക,സർവ്വവ്യാപിയായിരിക്കുക, നന്മയുടെ മൂർത്തീഭാവമായിരിക്കുക, വിശുദ്ധമായിരിക്കുക, അനാദിയായിരിക്കുക എന്നിവയാണ്. പടച്ചവൻ, തമ്പുരാൻ,ഈശ്വരൻ എന്നിങ്ങനെ വിവിധ പേരുകളിൽ ദൈവത്തെ സംബോധന ചെയ്യുന്നു. അറബിയിൽ അല്ലാഹു എന്നും ഹീബ്രുവിൽ യഹോവ എന്നും പറയുന്നു.)

സ്രഷ്ടാവ് ആണ് ദൈവം. അവന്‍ മാത്രമാണ് ആരാധനക്കര്‍ഹന്‍. കാരണം ആരാധിക്കാന്‍ വേണ്ടിയാനവന്‍ മനുഷ്യനെ സൃഷ്ടിച്ചത്. അവനിലെക്കാന് എല്ലാവരുടെയും മടക്കം!]

നിരീശ്വരവാദികളോടും യുക്തിവാദികളോടും തര്‍ക്കിക്കാന്‍ വരുന്നവര്‍ വളരെ ആകര്‍ഷകമായ നിര്‍വ്വചനവും വ്യാഖ്യാനവും നല്‍കി ഭംഗിയാക്കിയ ഒരു ദൈവത്തെയും കൊണ്ടാണു രംഗത്തു വരുക. എന്നാല്‍ അവര്‍ ആരാധിക്കുന്ന ദൈവം അത്ര ഭംഗിയുള്ളതോ കുറ്റമറ്റതോ ആയിരിക്കുകയില്ല. പ്രാകൃത സമൂഹത്തിന്റെ ഗോത്ര ദൈവങ്ങളെയാണിന്നും മതവിശ്വാസികള്‍ മനസ്സിലും കോവിലുകളിലും പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്.
 [ദൈവ വിശ്വാസികള്‍ ദൈവത്തെ അറിയുന്നത് ദൈവത്തിന്റെ വെളിപടുകളിലൂടെ (വ ഹ യ്) ദൈവം തന്നെ നല്‍കുന്ന അറിവിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഇത്തരം തെളിവിന്റെ പിന്‍ ബലമില്ലാതെ പല തരം ദൈവങ്ങളെ സ്ഥാപിച്ചു അതിനെയൊക്കെ ആരാധിക്കുന്ന മനുഷ്യരുണ്ട്‌. അതൊക്കെ അന്ധ വിശ്വാസമായി ഗണിക്കപ്പെടുന്നു.]

അറിവിന്റെയും ചിന്തയുടെയും മേഖലയില്‍ വളരെയേറെ മുന്നേറിയ ഒരു നവസമൂഹത്തില്‍ പഴയ ഗോത്രകാലദൈവങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ലാതെ വന്നിരിക്കുന്നുവെന്ന തിരിച്ചറിവായിരിക്കാം, പുതിയ നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളുമൊക്കെയായി അടവും തന്ത്രവും മാറ്റി രംഗത്തു വരാന്‍ ദൈവശാസ്ത്രജ്ഞരെ നിര്‍ബ്ബദ്ധരാക്കുന്നത്.
[അറിവും ചിന്തയും പുരോഗമിച്ചു എന്നതിനാല്‍ സ്രഷ്ടാവ് സ്രഷ്ടാവ് അല്ലതാവുകയോ നമ്മുടെ ആയുസ്സ് കൂടുകയോ നാം മരണത്തെ അതിജയിക്കുകയോ ചെയ്യുന്നില്ല. ദൈവത്തിനെ ഭയന്ന് നല്ലവരായി ജീവിക്കുന്നത് ആധുനികതക്ക് യോജിച്ചതല്ലെന്നാണ് ചില 'യുക്തി' ഉണ്ടെന്നു സ്വയം വാദിക്കുന്ന ചില ആളുകളുടെ വിചാരം. ]

ദൈവവിശ്വാസത്തിന്റെ സ്വഭാവമനുസരിച്ച് ആളുകളെ പല കാറ്റഗറികളാക്കി തരം തിരിക്കാവുന്നതാണ്.

1. THEIST: പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നതോടൊപ്പം മനുഷ്യന്റെ ദൈനംദിന കാര്യങ്ങളില്‍ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കുകയും ഇടപെടുകയും രക്ഷാശിക്ഷകള്‍ നിര്‍ണയിച്ച് നടപ്പിലാക്കുകയും മറ്റും ചെയ്യുന്ന ഒരു വ്യക്തിദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരെയാണ് ഈ വിഭാഗത്തില്‍ പെടുത്താവുന്നത്. സെമിറ്റിക് മതങ്ങള്‍ പരിചയപ്പെടുത്തുന്ന അല്ലാഹു, യഹോവ തുടങ്ങിയ ദൈവങ്ങള്‍ ഉദാഹരണം

2. DEIST: പ്രപഞ്ചം സൃഷ്ടിക്കുകയും പ്രകൃതിനിയമങ്ങള്‍ നിര്‍ണയിക്കുകയും ചെയ്ത ഒരു ശക്തിയുണ്ടെന്നു മാത്രം വിശ്വസിക്കുന്നവര്‍ ഈ വിഭാഗക്കാരാണ്. മനുഷ്യന്റെ ജീവിതത്തില്‍ ദൈവത്തിനു പ്രത്യേക താല്‍പ്പര്യമൊന്നും ഉള്ളതായി ഇക്കൂട്ടര്‍ കരുതുന്നില്ല.

3. PANTHEIST: പ്രകൃതിശക്തിയെ ദൈവമായിക്കരുതുന്നവരാണ് ഈ ഗണത്തില്‍പ്പെടുന്നത്. പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങളിലും ഒരു ചൈതന്യം ഒളി മിന്നുന്നതായി ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. ആ ചൈതന്യത്തെ സ്തുതിക്കുകയോ ആരാധിക്കുകയോ ചെയ്യണമെന്ന നിബ്ബന്ധമൊന്നും പ്രകൃതിവാദികള്‍ക്കില്ല. മനുഷ്യനെയും പ്രകൃതിയുടെ ഭാഗമായി ഇവര്‍ കാണുന്നു. അദ്വൈതവാദികളെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

4. ATHEIST: ദൈവം എന്ന സങ്കല്‍പ്പത്തെ പൂര്‍ണ്ണമായും നിഷേധിക്കുന്നവരാണു നിരീശ്വരവാദികള്‍
.
ഇതു കൂടാതെ സന്ദേഹവാദികളും മായാവാദികളും മറ്റുമായി വേറെയും ചില വിഭാഗക്കാരുമുണ്ട്. ദൈവത്തെക്കുറിച്ച് തങ്ങളുടെ പക്കല്‍ ഒരറിവും ഇല്ല; ഉണ്ടോ ഇല്ലേ എന്നൊന്നും തങ്ങള്‍ക്കഭിപ്രായമില്ല എന്ന നിലപാടാണിക്കാര്യത്തില്‍ ചിലര്‍ക്കുള്ളത്.

[സ്രഷ്ടാവായ ദൈവത്തിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിക്കത്തവരൊക്കെ എന്ത് വാദികള്‍ ആയാലും പരലോകത്ത് നരക ശിക്ഷക്ക് വിധേയരകുമെന്നാണ് ദൈവം മനുഷ്യന് നല്‍കിയ മാര്‍ഗദര്‍ശനം. ജീവിതവും മരണവും ദൈവം സൃഷ്ടിച്ചത് മനുഷ്യന് പരീക്ഷണമായാണ്!]

നിര്‍ഗ്ഗുണ പരബ്രഹ്മമാണീശ്വരന്‍ എന്നു വാദിക്കുന്നവരും ,സത്യമാണു ദൈവം എന്നു പ്രഖ്യാപിക്കുന്നവരും , ദൈവം സ്നേഹമാകുന്നു എന്നു മൊഴിഞ്ഞ് ആളുകളെ കുപ്പിയിലിറക്കുന്നവരും , ഞാന്‍ തന്നെയാണെന്റെ ദൈവം എന്നു വാചകക്കസര്‍ത്തു നടത്തുന്നവരുമൊക്കെ നമുക്കിടയിലുണ്ട്.

ദൈവത്തെക്കുറിച്ചു സംവാദത്തിനൊരുങ്ങുമ്പോള്‍ ഇതൊക്കെ പരിഗണിക്കേണ്ടി വരും. തീര്‍ത്തും അമൂര്‍ത്തമായ ഒരു സങ്കല്‍പ്പമാണ് ഈശ്വരന്‍ എന്നതിനാല്‍ തന്നെ യുക്തിപരമായ ഒരു താരതമ്യത്തിനോ വിശകലനത്തിനോ ഇവിടെ സാധ്യത കുറവാണ്. ഓരോരുത്തരും അവരവരുടെ ഭാവനയിലും ചിന്തയിലും ഒതുങ്ങും വിധം ദെവത്തെ മനസ്സില്‍ കുടിയിരുത്തുകയാണു ചെയ്യുന്നത്. തങ്ങളുടേതാണ് ഏറ്റവും മികച്ചതെന്ന് ഓരോരുത്തരും അവകാശപ്പെടുകയും ചെയ്യുന്നു.
[
നമ്മെയും നമ്മുടെ മുന്‍ഗാമികളെയും സൃഷ്‌ടിച്ച ദൈവത്തിനെ ക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഈ പ്രപഞ്ചത്തിന്റെ സംവിധാനത്തിന് പിന്നിലുള്ള മഹാ ശക്തിയെ അറിയുമ്പോള്‍, പ്രവാച്ചകന്മാര്ക് ലഭിച്ച ദ്രിഷ്ടന്തങ്ങള്‍ അറിയുമ്പോള്‍, ഈ വക 'യുക്തി'വാദ ങ്ങളില്‍ ഒരു യുക്തി നമുക്ക് കാണാന്‍ സാധിക്കുന്നില്ല.]

 യുക്തിവാദികള്‍ക്ക് എളുപ്പത്തില്‍ `ആക്രമിക്കാന്‍ ` കഴിയുന്ന ദൈവം സെമിറ്റിക്മതങ്ങള്‍ പരിചയപ്പെടുത്തുന്ന ‘ആള്‍ ’ദൈവം [personal god] തന്നെ. അവയ്ക്കു നിന്നു പൊറുക്കാന്‍ ഗോത്രകാല മതം കുഴിച്ചു വെച്ച ഇത്തിരി വട്ടം മാത്രമുള്ള പൊട്ടക്കുഴിയാണുള്ളത്. യുക്തി കൊണ്ടുള്ള ചെറിയ തൊഴിപോലും മര്‍മ്മത്തു കൊള്ളും. മറ്റു ദൈവങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ അല്‍പ്പം കൂടി വിശാലമായ മേച്ചില്‍പ്പുറമുണ്ട്.


ഇതാണു മതവിശ്വാസികളെ ഇന്നു വല്ലാതെ പ്രതിസന്ധിയിലാക്കുന്ന ഒരു പ്രത്യയശാസ്ത്ര ദൌര്‍ബ്ബല്യം. മതത്തെ കുറിച്ചും ,മതം പൊക്കിക്കാട്ടുന്ന കുട്ടിദൈവത്തെകുറിച്ചും വിമര്‍ശനം വരുമ്പോള്‍ സൂത്രത്തില്‍ വിഷയം മാറ്റി ചര്‍ച്ച വഴി തിരിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു.


[യുക്തിവാദികളുടെ വിചാരം അവര്ക് ഭയങ്കര യുക്തിയാനെന്നാണ്. എന്തിനാണ് ഈ ലോകത്ത് ജീവിക്കുന്നതെന്ന് പോലും അറിയാതെ ജീവിക്കുന്നവര്‍ ആണവര്‍. ലക്ഷ്യബോധമില്ലാത്ത കാലികളെപ്പോലെ ജീവിക്കുന്നവര്‍. അവര്‍ സ്വയം അവകാശപ്പെടുന്നതും മൃഗങ്ങള്‍ ആണ് അവരുടെ പൂര്‍വികര്‍ എന്നാണ്. പിന്നെ ലക്ഷ്യബോധതിന്റെ ആവശ്യം വരുന്നില്ലല്ലോ? എല്ലാം വിട്ട് വായില്‍ തോന്നിയതൊക്കെ എഴുതാന്‍ തുടങ്ങിയാല്‍ യുക്തി വാദമായി.]

നമുക്ക് ഒരു ത്രികോണം വരക്കാന്‍ കഴിയും . ഒരു ചതുരം വരക്കാനും പ്രയാസമില്ല. പക്ഷെ ചതുരാകൃതിയിലുള്ള ത്രികോണം ആര്‍ക്കും വരക്കാന്‍ സാധ്യമല്ല! ദൈവത്തെകുറിച്ചുള്ള ചര്‍ച്ചയില്‍ ഈ ജ്യാമിതിപ്രശ്നത്തിനെന്തു പ്രസക്തി എന്നു ചിന്തിക്കുന്നവരുണ്ടാകും.
ദൈവത്തെക്കുറിച്ചുള്ള വിശേഷണങ്ങളും വിശദീകരണങ്ങളും ഇതേപോലുള്ള വിരോധാഭാസങ്ങള്‍ തന്നെയാണ്.


[ഇങ്ങിനെയുള്ള ചോദ്യങ്ങളെയാണ് വലിയ യുക്തിയായി ചിലര്‍ കരുതുന്നത്. ചതുരത്രികോണം വരക്കണം എന്ന് പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്? ചോദ്യം തന്നെ വിരോധാഭാസമാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. ഉദരഹരണത്തിന് സര്‍വശക്തനു സാധിക്കാത്ത ഒരു കാര്യം യുക്തി അല്പം കൂടുതലുള്ള ഈ വ്യക്തി ചോദിച്ചത് ഇങ്ങിനെയാണ്‌. തനിക്കു പോക്കന്‍ പറ്റാത്ത ഒരു കല്ല്‌ ഉണ്ടാക്കാന്‍ ദൈവതിനകുമോ? എന്നിട്ട് ആ കല്ല്‌ പോക്കന്‍ ദൈവത്തിനു സാധിക്കുമോ? എന്ന്. ]

1. സര്‍വ്വശക്തനായ നിസ്സഹായന്‍ !
ദൈവം സര്‍വ്വശക്തനാണെന്ന് എല്ലാ ദൈവശാസ്ത്രജ്ഞരും അവകാശപ്പെടുന്നു. അതേ സമയം തന്റെ സൃഷ്ടികള്‍ , തന്നെ മാത്രം സ്തുതിക്കയും ആരാധിക്കയും ചെയ്യാത്തതിന്റെ പേരിലും, തന്റെ പ്രതാപവും കരുത്തും വേണ്ടവിധം മനസ്സിലാക്കാത്തതിന്റെ പേരിലും, താന്‍ ഉണ്ടെന്നു പോലും അവരില്‍ ചിലര്‍ വിശ്വസിക്കാത്തതിന്റെ പേരിലുമൊക്കെ ഈ ദൈവം ഖിന്നനും നിരാശനുമാണെന്നും മതം നമ്മെ തെര്യപ്പെടുത്തുന്നു. സൃഷ്ടികള്‍ നന്ദികേടു കാട്ടുന്നു എന്നും അവര്‍ മറ്റു ദൈവങ്ങളുടെ പിന്നാലെ പോകുന്നുവെന്നുമൊക്കെ ദൈവം നിരന്തരം പരാതിപ്പെടുന്നു. ലക്ഷക്കണക്കിനു ദൂതന്മാരെ പറഞ്ഞയച്ചു പതിനെട്ടടവും പയറ്റിയിട്ടും സൃഷ്ടികള്‍ സ്രഷ്ടാവിനെ വേണ്ടവിധം ഗൌനിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ട് ദൈവം വല്ലാതെ കോപിക്കുന്നു. കോപം കൊണ്ടു വിറക്കുക മാത്രമല്ല തന്റെ സൃഷ്ടികള്‍ക്കെതിരെ പുലഭ്യം പറയുകപോലും ചെയ്യുന്നു. ഒരു കാര്യം ഉണ്ടാകണമെന്നു ദൈവം വിചാരിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്നു പറയേണ്ട താമസം അതുണ്ടാകുന്നു എന്നാണു ദൈവത്തിന്റെ ശക്തിമാഹാത്മ്യത്തെക്കുറിച്ച് ഖുര്‍ ആന്‍ അവകാശപ്പെടുന്നത്. അത്രയ്ക്കു ശക്തനായ ഒരു ദൈവത്തിനു താനിച്ഛിക്കുന്നവിധം കാര്യങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ കലിയും നിരാശയുമൊക്കെ തോന്നുന്നു എന്നു പറയുന്നത് യുക്തിക്കു നിരക്കുന്ന കാര്യമാണോ?


[ദൈവം തന്നെ മാത്രം ആരാധിക്കുന്ന ഒരു വിഭാഗത്തെ സൃഷ്ടിച്ചിട്ടുണ്ട് എന്ന്‍ ദൈവം തന്നെ പറഞ്ഞിട്ടുണ്ട്. മലക്കുകള്‍. അവര്‍ക്ക് ദൈവ കല്പന അനുസരിച്ചല്ലാതെ ഒന്നും ചെയ്യാന്‍ സാധ്യമല്ല. എന്നാല്‍ മനുഷ്യ സൃഷ്ടിപ്പ് വേറെ ഉദ്ദേശത്തിലാണ്. പരീക്ഷണമായി. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരെയും വിശ്വസികളക്കുമായിരുന്നെന്നും അതു കൊണ്ട് തന്നെ മതത്തില്‍ ഒരു ബലാല്‍ക്കാരവും പാടില്ലെന്നും ഖുര്‍ ആന്‍ പറയുന്നുണ്ട്.]

എല്ലാം കഴിയുന്ന ദൈവത്തിനു ഒരുപാട് ഇടനിലക്കാരുടെയും പരിചാരകരുടെയുമൊക്കെ സഹായം ആവശ്യമാണെന്നും കാണാം. കര്യനിര്‍വ്വഹണത്തിന് ‍ മലക്കുകള്‍ എന്നൊരുതരം സേവകരെ ദൈവം ഉപയോഗപ്പെടുത്തുന്നു. പ്രവാചകന്മാരുടെ സഹായമില്ലാതെ സ്വന്തം സൃഷ്ടികളോട് ആശയവിനിമയം നടത്താന്‍ പോലും ഈ സര്‍വ്വശക്തനു സാധിക്കുന്നില്ല. മനുഷ്യന്റെ ഭാഷയാണു ദൈവം ആശയവിനിമയത്തിനായി കടമെടുക്കുന്നത്. അതു പറഞ്ഞു കേള്‍പ്പിക്കാന്‍ മനുഷ്യന്റെ തന്നെ നാക്കും വാക്കും വേണം താനും!
[സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം പ്രപഞ്ചത്തിലുള്ളതോന്നും അവന്‍ വ്യര്‍ത്ഥ മായി സൃഷ്ടിച്ചതല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓരോന്നിനും ഓരോ കാരണങ്ങള്‍ ഉണ്ട്. അത് യുക്തിയില്ലത്തവര്‍ ആശ്രയത്വമായി മനസിലാക്കുന്നു. യഥാര്‍ത്ഥത്തില്‍ അത് ആശ്രയത്വമല്ല. അധീശത്വമാണ്. ]


അല്ലാഹു എന്ന ദൈവം സ്വന്തം സൃഷ്ടികളായ അറബി നാടോടികളോട് വാളും കുന്തവുമെടുത്ത് യുദ്ധം ചെയ്യുന്നതായിപ്പോലും ഖുര്‍ ആനില്‍ നാം വായിക്കുന്നു. രണ്ടു ഗോത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസരത്തില്‍ ഒരു കൂട്ടരുടെ ഹൃദയത്തില്‍ ഭയം ഇട്ടു കൊടുക്കുകയും അതു വഴി ശത്രുഗോത്രക്കാര്‍ക്കു കഴുത്തു വെട്ടാന്‍ സൌകര്യം ചെയ്തു കൊടുക്കുകയുമാണത്രേ ഈ ദൈവം ചെയ്യുക. [ഖുര്‍ ‍. 8:12; 8:17] സ്വന്തം സൃഷ്ടികളായ ഈ നിസ്സാര ജീവികള്‍ക്കു തന്റെ അസ്തിത്വം ബോധ്യപ്പെടുത്താന്‍ അവരുടെ ഹൃദയങ്ങളില്‍ അല്‍പ്പം ഈമാന്‍ ‍(വിശ്വാസം) ഇട്ടു കൊടുക്കാന്‍പോലും കഴിവില്ലാതെ അവരെ വാളെടുത്തു വെട്ടാന്‍ സഹായിക്കുന്നവന്‍ ‍ എങ്ങനെ സര്‍വ്വ ശക്തനാകും? ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് യുദ്ധവേളയില്‍ ഒരു കൈത്തോക്കു പോലും ഉണ്ടാക്കിക്കൊടുക്കാന്‍ ഈ സര്‍വ്വശക്തനു കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.

[അല്ലാഹു ഈ ലോകത്തുള്ള സര്‍വകാര്യങ്ങളും വ്യവസ്ഥാപിതമാക്കിയിരിക്കുന്നു. ശക്തന് ആശക്തനെ പരാജയപ്പെടുത്താന്‍ കഴിയും എന്നത് അത്തരം ഒരു വ്യവസ്ഥയാണ്‌. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം ജനങ്ങള്‍ക് പൂര്‍ത്തിയാക്കി ക്കൊടുക്കേണ്ടത് അവന്‍റെ നീതിയുടെ ഭാഗമായി അവന്‍ സ്വയം ബാധ്യത ഏറ്റിരിക്കുന്നു. ഒരു ദൂതനെ നിയോഗിക്കാതെ അവന്‍ ആരെയും ശിക്ഷിക്കില്ല. അപ്രകാരം സത്യവിശ്വാസികള്‍ വളരെ ചെറിയ ഒരു സംഘം ആവുകയും അവര്‍ക്ക് ആയുധങ്ങള്‍ ഇല്ലാതിരിക്കുകയും ശത്രുക്കള്‍ ഭൂമിയില്‍ സ്രഷ്ടാവ് സ്ഥാപിച്ച വ്യവസ്ഥ അനുസരിച്ച് സത്യവിശ്വാസികളെ നശിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ , ഈ സന്ദേശ പൂര്തീകരണത്തിന് വേണ്ടി അവന്‍ പ്രത്യേകം ഇടപെടുന്നു. അവിടെ കാര്യകാരണ ബന്ധങ്ങല്‍ക്കപ്പു റമായി പലതും സംഭവിക്കാം. ചെറിയ സംഘം അല്ലാഹുവിന്റെ സഹായത്തോടെ വലിയ സംഘത്തെ പരാജയപ്പെടുത്തുകയും ശക്തന്‍ ആശക്തനെ പരാജയപ്പെടുത്തുകയും ചെയ്തെന്നു വരാം]


സര്‍വ്വശക്തന്‍ എന്ന പരികല്‍പ്പന തന്നെ അയുക്തികമല്ലേ?
എല്ലാറ്റിനും കഴിവുള്ളവനാണല്ലോ സര്‍വ്വശക്തന്‍ . ദൈവത്തിനു കഴിയാത്ത ഒരു കാര്യവും ഉണ്ടായിരിക്കാവതല്ല. എന്നാല്‍ ദൈവത്തിനു സാധ്യമല്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ഒന്നുരണ്ടുദാഹരണങ്ങള്‍ പറയാം. ദൈവത്തിനു പൊക്കാന്‍ പറ്റാത്തത്ര ഭാരമുള്ള ഒരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ? ഒരിക്കലും സാധ്യമാവില്ല. കാരണം തനിക്കു സ്വയം പൊക്കാന്‍ പറ്റാത്ത കല്ലുണ്ടാകുന്നതോടെ ദൈവം സര്‍വ്വശക്തനല്ലാതായി മാറും . ഒരു കല്ലു പൊന്തിക്കാന്‍ കഴിയാത്ത സര്‍വ്വശക്തനോ? ഇനി അങ്ങനെയൊരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു സാധ്യമാകുന്നില്ലെങ്കിലോ? അതിനു പോലും കഴിവില്ലാത്തവന്‍ എങ്ങനെ സര്‍വ്വശക്തനാകും?

[മനുഷ്യന്റെ പരിധിയില്‍ നിന്ന് കൊണ്ട് ചിന്തിക്കുമ്പോള്‍ ഇങ്ങിനെ പല ചോദ്യങ്ങളും യുക്തിയായി തോന്നിയെന്ന് വരും. മനുഷ്യന് പോക്കാന്‍ പറ്റാത്ത എത്രയോ കല്ലുകള്‍ ഈ ലോകത്തുണ്ട്. എന്നിട്ട് മനുഷ്യന്‍ അതൊക്കെ പോക്കുന്നില്ലേ? മനുഷ്യന് തന്നെ ഈ ചോദ്യത്തിനുത്തരം ലഭിക്കുമ്പോള്‍ സ്രഷ്ടാവിനെ കേവലം നമ്മുടെ ബുദ്ധിയും കഴിവുമായി താരതമ്യം ചെയ്യുന്നത് തന്നെ യുക്തിയില്ലയ്മയാണ്.]


മറ്റൊരു ഉദാഹരണം കൂടി പറയാം. പരസ്പരവിരുദ്ധമായ പ്രാര്‍ഥനകള്‍ക്കു മുമ്പില്‍ പലപ്പോഴും ദൈവത്തിനു നിസ്സഹായനാകേണ്ടി വരും. പരീക്ഷയില്‍ ഒന്നാം റാങ്കു കിട്ടാന്‍ വേണ്ടി പലരും ദൈവത്തിനു വഴിപാടു നല്‍കി പ്രാര്‍ത്ഥിച്ചു എന്നു കരുതുക. എല്ലാവര്‍ക്കും ഒന്നാം റാങ്കു കൊടുക്കാന്‍ സാധിക്കുമോ? സ്വര്‍ഗ്ഗത്തിലെ അന്തേവാസികള്‍ എന്ത് ആവശ്യം ഉന്നയിച്ചാലും അതു സാധിച്ചു കൊടുക്കും എന്നാണു വാഗ്ധാനം ചെയ്യപ്പെട്ടിട്ടുള്ളത്.. നരകത്തിലുള്ള എല്ലാവരെയും മോചിപ്പിക്കണം എന്നൊരാവശ്യം ഒരു നന്മയുള്ള മനുഷ്യന്‍ മുന്നോട്ടു വെച്ചാല്‍ ദൈവം എന്തു ചെയ്യും? നിത്യനരകം എന്ന വാഗ്ധാനം പൊളിയും. ഹൂറിപ്പെണ്ണുങ്ങളെ മുഴുവന്‍ തനിക്കു സ്വന്തമായി വേണം എന്നാണൊരു സ്ത്രീലംബടന്‍ ആവശ്യമുന്നയിക്കുന്നതെങ്കില്‍ മറ്റുള്ളവരുടെ കാര്യം കട്ടപ്പൊകയാവില്ലേ?


[പ്രാര്തനകല്ക് മൂന്നു രീതിയിലാണ്‌ അല്ലാഹു പ്രതികരിക്കുക എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്‌. ചിലതിനു ഉടനെ ഉത്തരം നല്‍കും. ചിലതിനു കൂടുതല്‍ മനുഷ്യന് നന്മയുള്ള കാര്യം ആയിരിക്കും ഉത്തരമായി നല്‍കുക. കാരണം അവന്‍ ആവശ്യപ്പെട്ടത് അവനു തന്നെ ദോഷമുള്ള കാര്യമായിരിക്കും. മൂന്നാമതായി അവന്‍റെ പ്രാര്‍ഥനയില്‍ ആവശ്യപ്പെട്ട കാര്യം അല്ലാഹുവിന്റെ വിധിക്കെതിരനെങ്കില്‍ അവനതു പരലോകത്ത് ഉപകാരമുള്ള ഒരു സല്കര്‍മ്മമാകും. സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിന് മുന്പ് മനുഷ്യരെ നല്ലത് മാത്രം ചിന്തിക്കുന്ന അവസ്തയിലാക്കും എന്നാണ് അല്ലാഹു ഖുര്‍ ആനിലൂടെ പറഞ്ഞിട്ടുള്ളത്. പൈശാചിക ചിന്തകള്‍ക് സ്വര്‍ഗത്തില്‍ സ്ഥാനമുണ്ടാവില്ല. അതു കൊണ്ട് ഹൂരിപ്പെന്നുങ്ങള്‍ ആവശ്യതിലധികമായിരിക്കും.! ജബ്ബാര്‍ ബെജരാകണ്ട]

2. പൂര്‍ണ്ണത തേടി അലയുന്ന പരിപൂര്‍ണ്ണന്‍ !!


എല്ലാം തികഞ്ഞവന്‍ എന്നാണു ദൈവത്തിന്റെ മറ്റൊരു വിശേഷണം. എല്ലാം നേടി പൂര്‍ണത കൈവരിച്ച ഒരാള്‍ എന്തെങ്കിലും സൃഷ്ടിക്കുമോ? സൃഷ്ടിയോ മറ്റെന്തെങ്കിലും പ്രവൃത്തിയോ ചെയ്യണമെങ്കില്‍ അതിനൊരു ഉദ്ദേശ്യമുണ്ടായിരിക്കണം. എല്ലാം തികഞ്ഞിരിക്കുന്ന ഒരാള്‍ക്ക് ലക്ഷ്യങ്ങളോ മോഹങ്ങളോ ഉണ്ടാവുകയില്ല. അതുകൊണ്ടു തന്നെ അയാള്‍ ഒരു പ്രവൃത്തിയും ചെയ്യാന്‍ മുതിരുകയുമില്ല.

[എല്ലാം തികഞ്ഞ ആള്‍ക്ക് അര്‍ഹത ഉള്ള ആളുകള്‍ക് സൌഭാഗ്യവും അക്രമികള്‍ക് കഠിന ശിക്ഷയും നല്‍കുന്നതില്‍ വിരോധമില്ല. നീതി നടപ്പാക്കുന്നതില്‍ വിരോധമില്ല.]

പരിപൂര്‍ണത കൈവരിച്ച ഒരാള്‍ തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്കു മാത്രം വണങ്ങിക്കൊണ്ടിരിക്കുകയും ചെയ്യണമെന്നും മറ്റും ആഗ്രഹിക്കുമോ? മുഖസ്തുതിയും നിസ്കാരവും കിട്ടാതെ വരുമ്പോള്‍ ദേഷ്യപ്പെടുമോ? തന്നെ ആരാധിക്കാതെ മറ്റുള്ളവരെ ആരാധിച്ചു എന്നതിന്റെ പേരില്‍ സൃഷ്ടികളെ തീയിലിട്ടു പീഡിപ്പിക്കുമോ? മറ്റുള്ളവര്‍, താന്‍ വലിയവനാണ്; വലിയവനാണ് ; എന്നിങ്ങനെ മുഖസ്തുതി പറയുന്നതില്‍ ആനന്ദം കണ്ടെത്തുകയും കൂടുതല്‍ സ്തുതി കിട്ടാനായി സൃഷ്ടികളോട് വില പേശുകയും ചെയ്യുന്ന ഒരു ‘അല്‍പ്പന്‍ ’എങ്ങനെയാണു പരിപൂര്‍ണനാകുന്നത്? നിത്യവും 50 നേരം തനിക്കു മുമ്പില്‍ മുട്ടുകുത്തി നമസ്ക്കരിക്കണം എന്നത്രെ അല്ലാഹു എന്ന ദൈവം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പ്രവാചകന്മാര്‍ നേരില്‍ കണ്ടു ബാര്‍ഗയിന്‍ ചെയ്തതിന്റെ ഫലമായി അത് 5 നേരമായി ചുരുക്കിക്കൊടുത്തുവത്രേ!

[സൃഷ്ടികള്‍ തന്നെ സ്തുതിക്കനമെന്നത് അവര്ക് നിശ്ചയിച്ച ആരാധനയാണ്. അത് അവര്‍ ചെയ്യുന്നത് അവര്‍ക്ക് വേണ്ടി തന്നെയാണ്. നിഷേധിക്കുന്നതും കളിയാക്കുന്നതും അവര്‍ക്കുവേണ്ടിതന്നെ. അതിന്റെ ഫലം അവര്‍ തന്നെ അനുഭവിക്കാന്‍!]

അസൂയ പൂര്‍ണതയുടെ ലക്ഷണമല്ല. ഇല്ലാത്ത അന്യദൈവങ്ങളോടുപോലും കടുത്ത അസൂയയാണു സെമിറ്റിക് ദൈവങ്ങള്‍ പ്രകടിപ്പിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ദൈവം പൊറുക്കും. പക്ഷെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ മുഴുവന്‍ അവരുടെ ദൈവങ്ങളോടൊപ്പം തീയിലിട്ടു കരിച്ചുകൊണ്ടേയിരിക്കും.; അനന്തകാലം!

[സ്രഷ്ടാവ് കൂടാതെ ആരാണ് ദൈവമായിട്ടുള്ളത്. ഉണ്ടെങ്കില്‍ പിന്നെ അല്ലാഹു പറയുന്നത് കേട്ട് വിഷമിക്കുന്നതെന്തിനു? ആ ദൈവങ്ങള്‍ അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കുമല്ലോ? ആരുമില്ലെങ്കില്‍ പിന്നെ എന്തിനാണ് അവരെ ആരാധിക്കുന്നത്?]

 ചുരുക്കത്തില്‍ എന്തിനൊക്കെയോ വേണ്ടി ആര്‍ത്തി പൂണ്ട് നെട്ടോട്ടമോടുന്ന ഒരു അല്‍പ്പനും അപൂര്‍ണനും നിസ്സഹായനുമാണു ദൈവം. മനുഷ്യസഹജമായ എല്ലാ ചാപല്യങ്ങളും ദൌര്‍ബ്ബല്യങ്ങളും ദൈവത്തിനുമുണ്ട്. അതു കൊണ്ടു തന്നെ ദൈവം പൂര്‍ണ്ണനാണെന്ന വാദം ഒരു തികഞ്ഞ വിരോധാഭാസം മാത്രമാണ്.

[സ്വന്തം സ്വഭാവം ദൈവത്തിന്റെ മേല്‍ വച്ച് കെട്ടുന്നത് യുക്തിയാണെന്ന് പാവം യുക്തിവാദി കരുതിയിരിക്കുന്നു. കഷ്ടം!!]

3. സര്‍വ്വജ്ഞാനിയായ അല്‍പ്പജ്ഞാനി!!!


ത്രികാലജ്ഞാനമാണു ദൈവത്തിന്റെ മറ്റൊരു പ്രധാന ക്വാളിറ്റി. എല്ലാ കാര്യങ്ങളും ദൈവത്തിനു മുങ്കൂട്ടി അറിയാം. എല്ലാ കാര്യവും ഓര്‍ത്തിരിക്കാനും സര്‍വ്വശക്തനു സാധ്യമാണ്. പക്ഷെ ഒരു ഇല പഴുത്തു വീഴുന്നതു പോലും അദ്ദേഹം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ആവശ്യമെന്ത്? ദൈവം പല തരം പരീക്ഷണങ്ങളിലും ഏര്‍പ്പെടുന്നതായും പറയുന്നു. എല്ലാ കാര്യങ്ങളും മുന്‍ കൂട്ടി തീരുമാനിക്കുകയും കാലേകൂട്ടി അറിയുകയും ചെയ്യുന്ന ഈശ്വരന്‍ എന്തിനാണു പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നടത്തി ബുദ്ധിമുട്ടുന്നത്?

“നിങ്ങളില്‍ ആരാണു സദ് വൃത്തികളില്‍ ഏര്‍ പ്പെടുക എന്നറിയാനാണു‍ ജീവിതവും മരണവും ഏര്‍പ്പെടുത്തിയത്” [67:2] .എന്നും

“വാളുകൊണ്ട് ആരൊക്കെയാണു തന്നെ സഹായിക്കാന്‍ പോകുന്നതെന്നു പരീക്ഷിച്ചറിയാനാണു താന്‍ ഇരുമ്പ് സൃഷ്ടിച്ചതെന്നും “[57:25]

ഖുര്‍ ആന്‍ പ്രസ്താവിക്കുന്നുണ്ട്. പ്രവാചകന്മാര്‍ താന്‍ ഏല്‍പ്പിച്ച ദൌത്യം ശരിക്കും നിര്‍വ്വഹിക്കുന്നുണ്ടോ എന്നുറപ്പു വരുത്താന്‍ അവരുടെ മുന്നിലും പിന്നിലും പാറാവുകാരെ ഏര്‍പ്പാടാക്കുമെന്നും മറ്റൊരിടത്തു കാണാം.[72:26-28]

സര്‍വ്വജ്ഞാനിയായ ദൈവം പല തീരുമാനങ്ങളും പ്രായോഗികമല്ലെന്നു തിരിച്ചറിഞ്ഞ് തിരുത്തിയതിനും ഖുര്‍ ആനില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. അല്ലാഹുവിനു തന്നെ പലപ്പോഴും ഭീമമായ അമളികള്‍ പറ്റിയതായും കാണുന്നു. സ്വന്തം സൃഷ്ടിയായ ഭൂമി ഉരുണ്ടതാണെന്നു പോലും അറിയാത്ത ദൈവങ്ങളാണ് അല്ലാഹുവും യഹോവയും മറ്റും!

ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യനോളം തന്നെ വിവരക്കേട് ദൈവങ്ങള്‍ക്കുമുണ്ടെന്നു ചുരുക്കം!





[ജബ്ബാര്‍ സ്വന്തം പരിഭാഷ കൊടുക്കുന്നത് കൊണ്ട് പലര്‍ക്കും സത്യം അറിയാന്‍ കഴിയില്ല. അതുകൊണ്ട് ശരിയായ അര്‍ഥം കൊടുക്കുന്നു.
[57:25] തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കികൊടുക്കുകയും ചെയ്തു. ഇരുമ്പും നാം ഇറക്കി കൊടുത്തു. അതില്‍ കഠിനമായ ആയോധന ശക്തിയും ജനങ്ങള്‍ക്ക് ഉപകാരങ്ങളുമുണ്ട്‌. അല്ലാഹുവിനെയും അവന്‍റെ ദൂതന്‍മാരെയും അദൃശ്യമായ നിലയില്‍ സഹായിക്കുന്നവരെ അവന്ന് അറിയാന്‍ വേണ്ടിയുമാണ് ഇതെല്ലാം. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.

പരീക്ഷണങ്ങള്‍ അറിയാനും അറിയിക്കാനും നേടാനും ജയിക്കാനും പ്രകടനം നടത്താനും, മറ്റുള്ളവരെ അര്‍ഹത അറിയിക്കാനും മറ്റുള്ളവരുടെ അര്‍ഹാതയില്ലായ്മ കാണിച്ചു കൊടുക്കാനും നീതി നടപ്പിലാക്കാനും ...അങ്ങിനെ പല ഉദ്ടെഷങ്ങള്‍കുമാണ്. യുക്തി ശരിക്ക് വര്ക് ചെയ്യാത്തത് കൊണ്ടാണ് അതിലൊക്കെ അസംബന്ധം കാണുന്നത്.]


4. ക്രൂര വിനോദക്കാരനായ പരമകാരുണികന്‍ !!!!

പരമദയാലുവും കരുണാമയനുമാണു ദൈവം എന്നു മതഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നു. എന്നാല്‍ ദൈവത്തിന്റെ ചെയ്തികള്‍ സമഗ്രമായി വിലയിരുത്തിയാല്‍ ദൈവത്തിന് ഒരു നിലയ്ക്കും യോജിച്ച ഒരു വിശേഷണമല്ല ഇതെന്നു വ്യക്തമാകും. പ്രപഞ്ചമുണ്ടാക്കുന്നതിനു മുമ്പ് ദൈവം വെള്ളത്തില്‍ വെറുതെയിരിക്കുകയായിരുന്നുവല്ലോ. പിന്നീടിതൊക്കെ സൃഷ്ടിച്ചു കളയാമെന്നു തീരുമാനിച്ചതു തന്നെ തന്റെ അളവറ്റ കാരുണ്യം പാഴായിപ്പോകരുതല്ലോ എന്ന് ചിന്തിച്ചതിനാലാണത്രേ!. അപ്രകാരം കാരുണ്യം കൊണ്ട് പുര നിറഞ്ഞ് ഇരിക്കപ്പൊറുതി മുട്ടി സൃഷ്ടി നടത്തി എന്നു പറയുന്ന ഈ ദെവം തന്റെ സൃഷ്ടികളെയൊന്നടങ്കം നരകത്തീയില്‍ നിറച്ച് കത്തിക്കുമെന്നും കാലാകാലം അതു കണ്ടാസ്വദിച്ചുകൊണ്ടിരിക്കുമെന്
നും നാം വിശ്വസിക്കേണ്ടതുണ്ട്! ആരൊക്കെ നരകത്തില്‍ ചെന്നു വീഴുമെന്ന് മുങ്കൂട്ടിത്തന്നെ ഇദ്ദേഹം തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. തന്റെ ഈ ക്രൂരവുനോദത്തിനു ന്യായീകരണമുണ്ടാക്കാനെന്നവണ്ണം , മനുഷ്യരെ വഴി പിഴപ്പിക്കാന്‍ പിശാചിനെയും സൃഷ്ടിച്ച് കയറൂരി വിട്ടിരിക്കുന്നു ഈ പരമ കാരുണ്യവാന്‍ !!

കരുതിക്കൂട്ടി തിന്മ സൃഷ്ടിച്ചവന്‍ എങ്ങനെയാണു കരുണയുള്ളവനാവുക?

[കൊലപാതകം ചെയ്ത കുറ്റവാളിയെ ജുദീശ്യറി വധശിക്ഷക്ക് വിധിക്കുന്നതും മോഷ്ടാവിനെ തടങ്കലില്‍ വെക്കുന്നതും രാജ്യദ്രോഹിയെ മരണം വരെ തൂക്കിക്കൊല്ലുന്നതും ക്രൂരത കൊണ്ടല്ല. മറിച്ചു മറ്റു മനുഷ്യര്‍ക് നീതി നടപ്പാക്കാനായി ഗവണ്മെന്റ് ചെയ്തു വെച്ച വ്യവസ്തകളനതൊക്കെ. ഈ വ്യവസ്തയോക്കെ ഉണ്ടാകുമ്പോഴും ഇതൊക്കെ ചെയ്യുന്നവര്‍ ഇല്ലേ. അവരൊക്കെ ഗവണ്മെന്റ് നെയും ജഡ്ജ് നെയും ക്രൂരന്മാര്‍ എന്ന് വിളിച്ചാല്‍ അതൊക്കെ യുക്തിയാണെന്ന് എങ്ങിനെ സമ്മതിക്കും. എന്നാല്‍ അക്രമവാസനയില്ലത്തവര്‍ സമാധാനം നിലനില്‍ക്കാന്‍ ഇതൊക്കെ ആവശ്യമാണ് എന്നാണു പറയുക.

പിശാചിനെ കയറൂരി വിട്ടിട്ടും എല്ലാവരും യുക്തിവടികലകുന്നില്ല. എല്ലാവരും കള്ളന്മാരും അക്രമികളും ആകുന്നില്ല. ദൈവ വിശ്വാസികള്‍ നിലനില്‍ക്കുന്നു. പിന്നെ യുക്തിവാദികള്‍ പറയുന്നത്. അത് അവര്‍ പറഞ്ഞു കൊണ്ടിരിക്കും. അവര്‍ക്ക് യുക്തി ഉണ്ടാകുന്നതു വരെ!]

ഇനി പ്രകൃതിയിലേക്കൊന്നു കണ്ണു തുറന്നു നോക്കിയാലോ? കാരുണ്യം നിറഞ്ഞു തുളുമ്പുന്ന ഒരു സ്രഷ്ടാവിന്റെ സാന്നിധ്യമാണോ കാണാന്‍ കഴിയുന്നത്? രണ്ടു ദിവസം മുന്‍പ് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത എല്ലാവരും ശ്രദ്ധിച്ചു കാണും. നാലു കാലുകളും നാലു കൈകളുമായി പിറന്ന ഒരു വികൃതരൂപമായിരുന്നു ലക്ഷ്മി എന്ന പെണ്‍കുട്ടി. ബാങ്ക്ലൂരിലെ ഒരു ആശുപത്രിയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വൈകല്യം ഒരുവിധം പരിഹരിച്ചു. മാതൃഭൂമി പത്രം ഈ വാര്‍ത്ത യുടെ ആദ്യവാചകം ഇങ്ങനെയാണു കൊടുത്തത്: “ദൈവങ്ങള്‍ കനിഞ്ഞു; ആശുപത്രിയുടെ അത്യാഹിതവിഭാഗത്തില്‍ ശാന്തമായി ഉറങ്ങുന്ന ലക്ഷ്മി സാധാരണ ജീവിതത്തിലേക്കുള്ള മട‍ക്കയാത്രയിലാണ്.” ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ കഠിനാദ്ധ്വാനം ചെയ്തതിന്റെ ക്രഡിറ്റ് ദൈവം തട്ടിയെടുത്തു എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ആ കുട്ടിയെ ഇത്രയും ക്രൂരമായ വൈകല്യത്തോടെ സൃഷ്ടിക്കുക വഴി ഈ പ്രശ്നത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ട ആളല്ലേ ദൈവം? എന്നിട്ടും നാം ദൈവകാരുണ്യത്തെപ്പറ്റി വാചാലമാകുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? രണ്ടു വര്‍ഷം മുമ്പ് ഏഷ്യന്‍ തീരത്തു ദുരിതം വിതച്ച സുനാമി ഓര്‍മ്മയില്ലേ? ഒന്നര ലക്ഷം പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ മൂന്നു ലക്ഷത്തോളം മനുഷ്യരും അത്രതന്നെ മറ്റു ജീവികളുമാണു കടല്‍ത്തിരയില്‍ മുങ്ങി മരിച്ചത്. സര്‍വ്വ ശക്തനും കരുണാവാരിധിയും പരമദയാലുവും മറ്റും മറ്റുമായ ഒരു ഈശ്വരന്‍ പ്രപഞ്ചത്തിന്റെ സകല കാര്യങ്ങളും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍ ഇത്രയും ഭീകരമായ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമോ?


[എന്ടോസള്‍ഫാന്‍ കാരണം എത്രയോ വികലാംഗര്‍ ജനിക്കുന്നു. ദൈവമാണോ എന്ടോ സള്‍ഫാന്‍ ഉണ്ടാക്കിയത്? അല്ല. ആര്‍ത്തി പൂണ്ട, ദുര മൂത്ത, ഐഹിക ജീവിതത്തിലെ സുഖങ്ങല്ക് പിന്നില്‍ നെട്ടോട്ടമോടുന്ന മനുഷ്യന്‍ പ്രക്യതിയില്‍ നടത്തുന്ന കിരാതമായ ഇടപെടലില്‍ അനര്തങ്ങള്‍സംഭവിക്കുന്നു. പലതിനും ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ സംഭവിക്കുന്നു. എന്നിട്ട് അതും തന്റെ പൈശാചിക വാദങ്ങളെ ന്യായീകരിക്കാന്‍ അതെല്ലാം ദൈവത്തിന്റെ മേല്‍ വെച്ചുകെട്ടാന്‍ നോക്കുന്നു പിശാചിന്റെ തോഴന്‍! ചില ജനത നന്ദികേടില്‍ അതിര് കവിയുമ്പോള്‍ ദൈവം അവരെ നശിപ്പിക്കാറുണ്ട്. അതിനു ദൈവത്തിനു അധിക സമയമൊന്നും വേണ്ട!]


കാട്ടില്‍ ഒരു മൃഗം ആഹാരത്തിനാര്‍ത്തി പൂണ്ട് മറ്റൊരു മൃഗത്തിന്റെ പിന്നാലെ ഓടുന്നു. മറ്റേ ജീവി സ്വന്തം പ്രാണനു വേണ്ടിയും ഓടുന്നു. ഒടുവില്‍ ഇരയെ കീഴ്പ്പെടുത്തി അതിനെ കടിച്ചു കീറി കൊല്ലുന്നു. ഒന്ന് തന്റെ ആഹാരം നുണഞ്ഞിറക്കുമ്പോള്‍ മറ്റേത് പ്രാണന്‍ വെടിയുന്ന വേദനയും ആസ്വദിക്കുന്നു. നമുക്കനുകൂലമായ കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ ദൈവാനുഗ്രഹം എന്നു നന്ദിയോടെ പറയും. അതേ സമയം പ്രകൃതിയില്‍ അത്രതന്നെ പ്രതികൂല കാര്യങ്ങളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം നാം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മനുഷ്യനാഹാരം ഒരുക്കി അനുഗ്രഹിച്ച അതേ പ്രകൃതി തന്നെയാണു നമ്മെ കൊല്ലാനും വേദനിപ്പിക്കാനും രോഗാണുക്കളെയും ഉണ്ടാക്കി വെച്ചത്. അവയുടെ ആഹാരം നമ്മുടെ ശരീരത്തിലെ അവയവങ്ങളാണ്. കൊതുകുകളെ സൃഷ്ടിച്ചു നമുക്കു രോഗം പരത്തുന്നതും അവയ്ക്കാഹാരമായി നമ്മുടെ ചോരതന്നെ വേണമെന്നു നിശ്ചയിച്ചതും ഈ ദൈവത്തിന്റെ ക്രൂര വിനോദം തന്നെയല്ലേ? ഇതൊക്കെ കാരുണ്യമാണെങ്കില്‍ ആ പദത്തിനു നാം അര്‍ത്ഥവും വ്യാഖ്യാനവും മാറ്റി എഴുതേണ്ടി വരും.

[ഇതെല്ലാം ഉണ്ടായിട്ടും, ഏതു നിമിഷവും രോഗം കൊണ്ടോ, ഒരു പാമ്പിന്റെ കടിയെറ്റോ, ഒരു വന്യ മൃഗം അക്രമിച്ചോ, ഉരുല്പോട്ടിയോ, വെള്ളപ്പ്ക്കമുണ്ടയോ, സുനാമിയോ ഭൂകമ്പമോ ഉണ്ടായോ, രോഗാണു ബാധയെറ്റോ, വാഹനപകടതിലോ, വെള്ളത്തില്‍ വീണോ, ഹൃദയ ആഘാതമുണ്ടയോ, ആക്രമണങ്ങളില്‍ പെട്ടോ സൂര്യതപമോ അതിശൈത്യമോ ഇടിമിന്നലാലോ മറ്റേതെങ്കിലും തരത്തിലോ അവസാനിക്കാവുന്ന നിസ്സാരമായ ഒരു ജീവിതമായിട്ടു മനുഷ്യന്‍ ഇത്രയ്ക്കു അഹങ്കരിക്കുന്നു. സ്രഷ്ടാവിനെ തള്ളിപ്പറയുകയും പരിഹസിക്കുകയും ചെയ്യുന്നു. എന്നാല്‍ സ്വര്‍ഗ്ഗ സമാനമായ ഒരു സുഖ ജീവിതം നല്‍കിയാല്‍ എന്തായിരിക്കും അവന്‍ നടത്തുന്ന അക്രമം. എത്രയായിരിക്കും അവന്‍റെ നന്ദികേട്‌?]

ദൈവത്തിന്റെ സവിശേഷ ഗുണങ്ങളായി വാഴ്ത്തപ്പെടുന്ന കാര്യങ്ങളെല്ലാം സാമാന്യ ബുദ്ധിക്കോ യുക്തിക്കോ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിരോധാഭാസങ്ങള്‍ മാത്രമാണെന്നു ചുരുക്കം. മനുഷ്യന്‍ തന്റെ പരിമിതമായ ഭാവനയില്‍നിന്നും ഒരു ദൈവത്ത മെനഞ്ഞെടുത്തപ്പോള്‍ സംഭവിച്ച വൈകല്യമാണിതെന്നു ന്യായമായും അനുമാനിക്കാം. ദൈവം ഉണ്ടെന്നു സമര്‍ത്ഥിക്കാനായി ‘യുക്തിവാദം’ മെനയുന്നവര്‍ ദൈവത്തെ സ്ഥാപിച്ചു കഴിയുന്നതോടെ യുക്തി കൈവിടുകയും മൂഡമായ വിശ്വാസത്തെ മാത്രം മുറുകെപ്പിടിക്കുകയുമാണു ചെയ്യുന്നത്. ദൈവത്തെ കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ചയ്ക്കുപോലും വിശ്വാസികള്‍ കാതു തരാറില്ല.
[(റഹ്മാന്‍ )പരമ കാരുണികനായ എന്ന വിശേഷണം കൊണ്ട് ഉദ്ദേശിക്കുന്നത് ഈ ലോകത്ത് വഴിപ്പെട്ടവര്‍ക്കും വഴിപ്പെടതവര്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്നവന്‍ എന്ന അര്‍ത്ഥത്തിലാണ്. കരുണാ വാരിധി (റഹീം) എന്ന വിശേഷനമാകട്ടെ തന്റെ മാര്‍ഗദര്‍ശനം സ്വീകരിച്ചു ഭയ ഭക്തിയോടെ സന്മാര്‍ഗ ജീവിതം നയിച്ച്‌ അര്‍ഹത തെളിയിച്ചവര്‍ക്കായി കാരുണ്യത്തിന്റെ ഭൂരിഭാഗവും നീക്കിവെച്ചവനായ അല്ലാഹുവിന്റെ വിശേഷനമാകുന്നു.

അക്രമികളെയും നരകതിലിട്ടു കരിക്കാതെ സ്വര്‍ഗത്തിലിട്ടു സുഖിപ്പിക്കുമായിരുന്നെങ്കില്‍ ജബ്ബാര്‍ ദൈവത്തെ അന്ഗീകരിചേനെ. അക്രമികളെ ശിക്ഷിക്കുന്നതാണ് ജബ്ബാറിനെ പ്രകോപിപ്പിക്കുന്നത്! അതല്ലെങ്കില്‍ ഒരു പരീക്ഷണം ഇല്ലാതെ എല്ലാവരെയും നേരെ സ്വര്‍ഗതിലാക്കുക. എന്നിട്ട് അതില്‍ നിന്ന് പുറത്താക്കാതെ കാലാകാലം സ്വര്‍ഗത്തില്‍ സുഖിപ്പിക്കുക. എങ്കില്‍ ജബ്ബാര്‍ അല്ലാഹുവിനെ കാരുന്യവാനായി അന്ഗീകരിക്കും. ജബ്ബാറിന്റെ അംഗീകാരം ആര്‍ക്കു വേണം?!]

No comments:

Post a Comment