ടിപ്പുസുല്‍ത്താന്‍: മതസഹിഷ്ണുതയുടെ പ്രതീകം
November 12, 2012 6:18 pm
1750 നവംബറിലാണ് ശഹീദെ മില്ലത്ത് ടിപ്പുസുല്‍ത്താന്‍ ജനിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മിദനം കൃത്യമായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. നവംബര്‍10 ഇരുപതിനാണെന്നും മറ്റും അഭിപ്രായങ്ങളുണ്ട്. 48 വര്‍ഷത്തെ ജീവിതത്തില്‍ ടിപ്പു സാധിച്ചെടുത്തു നേട്ടങ്ങള്‍ അസാധ്യങ്ങളാണ്. ടിപ്പുസുല്‍ത്താന്‍റെ മതസഹിഷ്ണുതയാണ് ചരിത്രം ഏറെ വക്രീകരിച്ചവതരിപ്പിച്ചിട്ടുള്ളത്. അത് സംബന്ധമായി മാത്രമാണ് ഈ കുറിപ്പ് അന്വേഷിക്കുന്നത്.

1799 മെയ് നാല്, നാലാം മൈസൂര്‍ യുദ്ധത്തിന്റെ അവസാന ദിവസം. മഗ്രിബിനോടടുത്ത് ടിപ്പുസുല്‍ത്താന്‍ ശഹീദായി ഭൂമിയില്‍ വീണു. ജനറല്‍ ഹാരിസ് ടിപ്പുവിന്‍റെ ഭൌതികശരീരത്തിനടുത്ത വന്ന് ഉറക്കെ അട്ടഹസിച്ചു: ‘ഇന്ന് ഇന്ത്യ നമ്മുടെതായി.’ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഒരു സുവര്‍ണകാലഘട്ടത്തിന് അതോടെ അന്ത്യമായി.
മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും വര്‍ഗീയമനസ്സുള്ള ഹിന്ദു എഴുത്തുകാരും ടിപ്പു ഒരു വര്‍ഗീയവാദിയാണെന്ന് ആരോപിക്കാറുണ്ട്. തന്റെ ഭരണകാലത്ത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അടിച്ചമര്‍ത്തി, ക്ഷേത്രങ്ങള്‍ തകര്‍ത്തു, അവയുടെ ഭൂമി കണ്ടു കെട്ടി തുടങ്ങി വിവിധതരം ആരോപണങ്ങളാണ് അവരിതിന് ഉന്നയിക്കുന്നത്. മതഭ്രാന്തില്‍ നാദിര്‍ഷാ, മഹ്മൂദ് ഗസ്നി, അലാവുദ്ദീന്‍ ഖില്‍ജി, എന്നിവര്‍ക്കൊപ്പമാണ് ടിപ്പുവെന്ന് പ്രശസ്ത ചരിത്രകാരന്‍ ലിയോണ്‍ ബി ബോറിങ്ങ് എഴുതുന്നുണ്ട്. കിര്‍ക്പാട്രിക് ടിപ്പുവിനെ അസഹിഷ്ണുവായി കാണുന്നു. വില്‍ക്സ് തന്റെ ഹിസ്റ്ററി ഓഫ് മൈസൂര്‍ എന്ന ഗ്രന്ഥത്തില്‍ കടുംപിടുത്തക്കാരനായ മതഭ്രാന്തന്‍ എന്നാണ് ടിപ്പുവിനെ വിളിക്കുന്നത്.
ഇത്തരം ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നതിന് ഒരുദാഹരണം പറയാം. ഒരു ഇംഗ്ലീഷുകാരന്‍ എഴുതുന്നു: കൂര്‍ഗ് പട്ടണത്തില്‍ മാത്രം സുല്‍ത്താന്‍ 70,000 പേരെ ഇസ്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ടിപ്പുവിന്റെ ഭരണകാലത്തെ കൂര്‍ഗിലെ ജനസംഖ്യ അതിന്‍റെ പകുതി പോലുമുണ്ടായിരുന്നില്ലെന്നത് ഏറെ വ്യക്തമാണ്. രാമചന്ദ്രറാവു പാന്‍ഗ്നൂരി പറയുന്നത് ടിപ്പു കുര്‍ഗ് കീഴടക്കിയ ശേഷം 500 പേര്‍ ഇസ്ലാം ആശ്ളേഷിച്ചു എന്നാണ്. ഹിന്ദുമതത്തില്‍ മനം മടുത്ത് അവരെല്ലാം ക്രിസ്ത്യാനിസത്തിലേക്ക് മതം മാറാനിരിക്കുന്ന കാലമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. ടിപ്പു അവരോട് സ്വമതത്തില്‍ തന്നെ തുടരാനാണ് ആവശ്യപ്പെട്ടതെന്നും നിവൃത്തിയില്ലാതെ അവര്‍ സ്വേഷ്ടപ്രകാരം മതം മാറുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ടിപ്പുവിന് അശേഷം വര്‍ഗീയതയുണ്ടായിരുന്നില്ലെന്ന് സുരേന്ദ്രനാഥ് സെന്‍ പറയുന്നു. അക്കാലത്ത് നടന്ന മതപരിവര്‍ത്തനങ്ങള്‍ മതപരം എന്നതിലുപരി രാഷ്ട്രീയപരമായിരുന്നുവെന്നും അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ വക്താവായിരുന്നു ടിപ്പു എന്നാണ് മഹാത്മാഗാന്ധിയും അഭിപ്രായപ്പെട്ടത്.
ചില ഹിന്ദുക്കളോട് അദ്ദേഹം കണിശമായി പെരുമാറിയെന്നത് നേരാണ്. കൃഷ്ണറാവുവിനെയും സഹോദരന്മാരെയും ശിക്ഷിച്ചത് ഉദാഹരണം. എന്നാല്‍ അത് അവര്‍ ഹിന്ദുക്കളായതിന്റെ പേരിലല്ല. മറിച്ച് രാഷ്ട്രീയമായ ചതി നടത്തിയതിനാലാണ്. അതെ കാരണത്തിന് നിരവധി മുസ്‌ലിംകളെയും ടിപ്പുസുല്‍ത്താന്‍ കടുത്ത ശിക്ഷകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. മുഹമ്മദ് ഖാസിം, ഉസ്മാന് ഖാന്‍ കാശ്മീരി എന്നിവരെ ഇക്കാരണത്താല്‍ അദ്ദേഹം ശിക്ഷിച്ചിട്ടുണ്ട്.
മറാഠകള്‍ക്കും തിരുവിതാം കൂറിലെ ഹിന്ദുരാജാക്കള്‍ക്കുമെതിരെ മാത്രമല്ല, മുസ്‌ലിം രാജാക്കന്മാര്‍ക്ക് നെരെയും അദ്ദേഹം പട നയിച്ചിട്ടുണ്ട്.
പല ഉന്നത പദവികളിലും ഹിന്ദുക്കള്‍
ടിപ്പുവിന്റെ മരണം വരെ ഭരണകൂടത്തിലെ ധനകാര്യമന്ത്രി ഹിന്ദുബ്രാഹ്മണനായ പൂര്‍ണയ്യ ആയിരുന്നു. പ്രധാനമന്ത്രി മീര്‍സാദിഖ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അധികാരമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പ്രൈവറ്റ് സെക്രട്ടറിയും ഒരു ബ്രഹ്മണനായിരുന്നു. ഉര്‍ദു, പേര്‍ഷ്യന്‍ കവിതകള്‍ക്ക് പ്രശസ്തനായ ലാലാ സദാ എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു, യുദ്ധങ്ങളില്‍പോലും.
മൈസൂര്‍പടയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു ഹരിസിംഗ്. അദ്ദേഹത്തിന്റെ സഹോദരന്‍ നരസിംഹറാവുവും ഭരണത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. കൂര്‍ഗിലെ കമാന്ററും ഒരു ബ്രാഹ്മണനായിരുന്നുവെന്ന് ചരിത്രം. മലബാറിലെ നായര്‍ കലാപം അടിച്ചമര്‍ത്താന്‍ ടിപ്പു അയച്ചതും ശ്രീപദ് റാവു എന്ന ഹിന്ദുവിനെയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗപ്പെടുത്തിയിരുന്ന 300 ഭടന്മാരടങ്ങിയ സൈന്യത്തിന്റെ നേതാവും സെവാജി എന്ന മറാഠക്കാരനായിരുന്നു. ടിപ്പുവിന്റെ കൊട്ടാരത്തിലെ ഔദ്യോഗിക കത്തുകള്‍ തയ്യാറാക്കിയിരുന്ന മുന്‍ഷിമാരില്‍ പോലും നരസിയ്യ എന്ന പേരുള്ള ഒരു ഹിന്ദു ഉണ്ടായിരുന്നു. ദസറ പോലുള്ള ഹിന്ദു ഉത്സവങ്ങളില്‍ ടിപ്പു രാജകീയമായി തന്നെ പങ്കെടുത്തതിനും അതിനായി പ്രത്യേക ഫണ്ട് അനുവദിച്ചതിനുമെല്ലാം തെളിവുകള്‍ ചരിത്രത്തില്‍ സുലഭം.
മതമോ ജാതിയോ നോക്കാതെ തന്‍റെ ഉദ്യോഗസ്ഥരില്‍ അദ്ദേഹം വിശ്വാസമര്‍പ്പിച്ചിരുന്നുവെന്നതിനും ഒരു മതസഹിഷ്ണുതാവാദി ആയിരുന്നുവെന്നതിനും ഇതിലേറെ വലിയ തെളിവ് എന്ത് വേണം.
ക്ഷേത്രങ്ങള്‍ക്ക് ടിപ്പുവിന്റെ സംഭാവന
നഞ്ചന്‍ഗോഡ് താലൂക്കിലെ ലക്ഷ്മികാന്ത് ക്ഷേത്രത്തിനു ടിപ്പു ദാനം ചെയ്ത നാലു വെള്ളിപ്പാത്രങ്ങള്‍, പ്ലേറ്റ്, കോളാമ്പി എന്നിവ ഇപ്പോഴും അവിടെ കാണാം. തൊട്ടടുത്തുള്ള ശ്രീകാനേശ്വര ക്ഷേത്രത്തിനും ടിപ്പു മനോഹരമായ പാത്രം സമ്മാനിക്കുകയുണ്ടായി. മേല്‍ക്കോട്ടിലെ നരയന്‍സ്വാമി ക്ഷേത്രത്തിനു ടിപ്പു രത്നം പതിച്ച പാത്രങ്ങളും ചെണ്ടയും ഒരു ഡസന്‍ ആനകളും സംഭാവന ചെയ്തിട്ടുണ്ട്. ശ്രീരംഗ പട്ടണത്തിലെ രംഗനാഥക്ഷേത്രത്തിലും കാണാം സുല്‍ത്താന്‍ സംഭാവന ചെയ്ത വെള്ളിപ്പാത്രങ്ങള്‍.
ദിണ്ടുഗല്‍ ആക്രമിക്കാന്‍ പോയ സേനയോട് അവിടെ മുന്നില്‍ ക്ഷേത്രമുണ്ടായതിനാല് പിന്നില്‍ നിന്നേ ആക്രമിക്കാവൂ എന്ന് പറയുന്നുണ്ട് രാജാവ്. മലബാറിലെ അക്രമങ്ങള്‍ക്കിടെ ചില അമ്പലങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട് ടിപ്പുവിന്‍റെ പട്ടാളം. അതിനദ്ദേഹം അവരെ ശിക്ഷിക്കുകയും ഉടനെ തന്നെ പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്. 1780 ല്‍ കാഞ്ചീപുരത്ത് നവാബ് ഹൈദരലി ഒരു ക്ഷേത്രത്തിന് ശിലയിട്ടിരുന്നു. എന്നാല്‍ അതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. പില്‍ക്കാലത്ത് അവിടം സന്ദര്‍ശിച്ച ടിപ്പു സംഭവാനയായി പതിനായിരം രൂപ നല്കിയതിനും ചരിത്രത്തില്‍ തെളിവുകളുണ്ട്.
1789 ല്‍ ടിപ്പു തിരുവിതാം കൂര്‍ സന്ദര്‍ശിച്ചപ്പോള്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്ന് സൈനികരുടെ ആവശ്യങ്ങള്‍ക്കായി കുറച്ച് പാത്രങ്ങള്‍ വാങ്ങിയിരുന്നു. അവിടെ നിന്ന് തിരിച്ചുപോരുമ്പോള്‍ അതിഗംഭീരമായ ഒരു വിളക്കുകാല്‍ അദ്ദേഹം ക്ഷേത്രത്തിനായി സമ്മാനിച്ചു. ക്ഷേത്രത്തിന്റെ അവകാശത്തെ ചൊല്ലി മൈല്‍ക്കോട്ടിലെ രണ്ടു വിഭാഗം ഹിന്ദുക്കള്‍ പരസ്പരം കലഹിച്ചപ്പോള്‍ അവര്‍ക്കിടയില്‍ മധ്യസ്ഥം വഹിച്ചതും ടിപ്പുവായിരുന്നുവത്രെ.
ദക്ഷിണകേരളത്തിലെ 60 ക്ഷേത്രങ്ങള്‍ക്ക് പണം നല്‍കിയതായി ഡോ.സി.കെ കരീമിന്റെ കേരളം ടിപ്പുവിന് കീഴില്‍ എന്ന പുസ്തകത്തെ ഉദ്ധരിച്ച് അബ്ദല്ലാ ബംഗ്ലൂരി പറയുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിന് മാത്രം 625 ഏക്കര്‍ സ്ഥലം അദ്ദേഹം ദാനം ചെയ്തിട്ടുണ്ടത്രെ.
മലബാറിലെ ക്ഷേത്രങ്ങള്‍ക്കും ബ്രാഹ്മണര്ക്കും കരമൊഴിവാക്കി ടിപ്പൂ ഭൂമി നല്കിയതിന്റെ വിശദവിവരങ്ങള്‍ മുഹിബ്ബുല്‍ ഹസന്‍ തന്റെ താരീഖെ ടിപ്പുസുല്‍ത്താനില്‍ പറയുന്നുണ്ട്. അവ താഴെ പറയും പ്രകാരം സംഗ്രഹിക്കാം.
കോഴിക്കോട് തൃക്കണ്ഠേശ്വര ക്ഷേത്രം- 195 ഏക്ര ഭമി
പൊന്നാനി ഗുരൂവായൂര് ക്ഷേത്രം- 504 ഏക്ര ഭൂമി
ചേലും പട്ടണത്തിലെ മന്‍വാര്‍ ക്ഷേത്രം- 73 ഏക്ര ഭൂമി
പൊന്നാനി തൃവഞ്ചുകുസുലം ക്ഷേത്രം- 213 ഏക്ര ഭൂമി
പൊന്നാനി നമ്പൂതിരിപ്പാട് ക്ഷേത്രം- 135 ഏക്ര ഭൂമി
ക്ഷേത്രങ്ങള്‍ക്ക് വാര്‍ഷിക ഗ്രാന്റായി വലിയ ഒരു സംഖ്യ ടിപ്പു നല്‍കിയിരുന്നതായി ധനമന്ത്രിയായിരുന്ന പര്‍ണയ്യ വെളിപ്പെടുത്തുന്നുണ്ട്, പലപ്പോഴും മുസ്‌ലിം പള്ളികള്‍ക്ക് നല്‍കുന്ന ഗ്രാന്റിനേക്കാള്‍ ഇത് എത്രയോ കൂടുതലായിരുന്നുവെന്നും.
മസ്ജിദെ അഅലയോട് ചേര്‍ന്ന് രംഗനാഥ ക്ഷേത്രത്തിനു പുറമേ രണ്ടു കോവിലുകള്‍ കൂടിയുണ്ട്. നരസിംഹയുടെയും ഗംഗധരേഷശ്വയുടെയും പേരിലുള്ളവ. ഈ ക്ഷേത്രങ്ങളിലെ മണിനാദം ടിപ്പുവിന്റെ അരമന വരെ കേള്ക്കുമായിരുന്നു. അതിനെ അദ്ദേഹം എതിര്‍ത്തില്ലെന്ന് മാത്രമല്ല ക്ഷേത്രം വികസിപ്പിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തു. ടിപ്പുവിന്റെ ബാംഗ്ലൂരിലെ കൊട്ടാരത്തോട് ചേര്ന്നും ഒരു ക്ഷേത്രമുണ്ടായിരുന്നു പോലും.
1799ന് ടിപ്പു അന്ത്യം വരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൃതശരീരത്തിന് ചുറ്റും കുട്ടികളും സ്ത്രീകളടക്കമുള്ള നിരവധി ഹിന്ദുക്കളുടെയും മൃതശരീരങ്ങളുണ്ടായിരുന്നു. മുസ്‌ലിമായ ഒരു രാജാവിന്‍റെ രാജ്യം സംരക്ഷിക്കുന്നതിന് ഹിന്ദുക്കള്‍ കാണിച്ച ഈ ത്യാഗം കണ്ട് ബ്രിട്ടീഷുകാര് പോലും അത്ഭുതപ്പെട്ടു പോയെന്ന് ചരിത്രം. ഹിന്ദുക്കള്‍ ടിപ്പുവിനോളം മറ്റൊരു മുസ്‌ലിം രാജാവിനെയും സ്നേഹിച്ചതിന് ഉദാഹരണങ്ങളില്ല. ഹിന്ദുക്കളുമായി നല്ല രീതിയിലല്ലായിരുന്നെങ്കില്‍ ബ്രിട്ടീഷുകാര്ക്ക് അവരില്‍ വര്‍ഗീയ ബോധം പകര്‍ന്ന് ടിപ്പുവിനെതിരെ തിരിക്കാമായിരുന്നു. അതിന് അവസരം സത്യത്തിലില്ലാതിരുന്നത് കൊണ്ടാണ് ബ്രിട്ടീഷ് സൈന്യം അത്തരമൊരു ശ്രമത്തിന് മുതിരാതിരുന്നത്.
1757 ല്‍ റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തില്‍ പ്ലാസിയില്‍ വെച്ചു സിറാജുദ്ദൌലയെ ബ്രിട്ടീഷ് പട അടിയറവ് പറയിച്ചതു മുതല്‍ 1857 ല്‍ ഒടുവിലത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫറിനെ സ്ഥാനഭ്രഷ്ടനാക്കുന്നതു വരെയുള്ള ഒരു നൂറ്റാണ്ട് ഇന്ത്യയില്‍ ബ്രിട്ടീഷ് ശക്തി നങ്കൂരമുറപ്പിക്കുന്ന തിക്തയുഗമായിരുന്നു. സങ്കീര്‍ണമായ ഈ കാലയിളവിലാണ് (1750-1799) ടിപ്പു ബ്രിട്ടീഷുകാരെ എതിര്‍ത്ത് ഒറ്റയാള് പോരാട്ടം നടത്തുന്നതെന്നും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. എന്തുകൊണ്ടും മുസ്‌ലിം വിരുദ്ധ വികാരം ഇളക്കി വിട്ട് ഹിന്ദുക്കളെ അവര്‍ക്ക് ചൂഷണം ചെയ്യാമായിരുന്നു. എന്നിട്ടും അങ്ങനെ ഒരു ശ്രമം നടക്കാതെ പോയത് ടിപ്പുവിന്റെ മതസഹിഷ്ണുത കാരണം തന്നെയാണ്.
അവലംബം: ടിപ്പുസുല്‍ത്താന്‍/ മുഹമ്മദ് ഇല്‍യാസ് നദവി, വിവ: എ.കെ അബ്ദുല്‍ മജീദ്
http://www.islamonweb.net/article/2012/11/13881

ടിപ്പുവിന്റെ പേരും ചരിത്രവും പരാമര്‍ശിക്കുന്ന ഇടങ്ങളിലെല്ലാം വിവാദമുയരുന്നത് നിത്യസംഭവമായിരിക്കുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ പാഠപുസ്തകത്തിന്റെ പേരിലുള്ള വിവാദവും തുടര്‍ന്ന് പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ നടത്തിയ പ്രസ്താവനയുമാണ് ഈ പരമ്പരയിലെ കേരളത്തിലെ അവസാന എപ്പിസോഡ്. കേന്ദ്ര ഗവണ്‍മെന്റ് കര്‍ണാടകയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ന്യൂനപക്ഷ സര്‍വകലാശാലക്ക് സുല്‍ത്താന്റെ പേരിടാനുള്ള നീക്കവും ഇപ്പോള്‍ ചിലരുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നു. യഥാര്‍ഥത്തില്‍ ടിപ്പു വിരോധികള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ സുല്‍ത്താന്റെ ജീവിത കാലത്തോളം പഴക്കമുള്ളതാണ്. ഇന്ത്യ ഭരിച്ച സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടീഷുകാരുടെ ചരിത്രരേഖകളിലാണ് അതിന്റെ വേരുകള്‍ ചെന്നെത്തുന്നത്. മൈസൂര്‍ കേന്ദ്രീകരിച്ച് പതിനഞ്ച് വര്‍ഷം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നയിച്ച ആ ധീരദേശാഭിമാനിയെ ഇംഗ്ളീഷുകാര്‍ വര്‍ഗീയവാദിയായി അടയാളപ്പെടുത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ആ ഇംഗ്ളീഷ് രേഖകള്‍ അന്ധമായി പിന്തുടര്‍ന്ന് സുല്‍ത്താന്റെ ധീരസാഹസിക സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് മേല്‍ വര്‍ഗീയതയുടെ സ്റിക്കറൊട്ടിക്കാന്‍ കൊളോണിയല്‍ പാരമ്പര്യം പേറുന്ന ചരിത്രമെഴുത്തുകാര്‍ നടത്തിയ ഗൂഢാലോചന തിരിച്ചറിയാതെ പോകുന്നിടത്താണ് ഇടക്കിടെ ഉയരുന്ന വിവാദങ്ങളുടെ 'മതേതര വിജയം' നിലകൊള്ളുന്നത്. സവര്‍ണ ഫ്യൂഡല്‍ മനഃസ്ഥിതിയുള്ള നമ്മുടെ ഭരണ-സാംസ്കാരിക നേതൃത്വമാവട്ടെ ഔദ്യോഗിക ചരിത്ര മുഫ്തിമാരുടെ ഫത്വ കേള്‍ക്കുമ്പോഴേക്കും പേടിച്ച് മുട്ടിലിഴയുകയും ചെയ്യുന്നു. ജീവിതത്തിന്റെ സിംഹഭാഗവും വെള്ളക്കാരുടെ അരുതായ്മകള്‍ക്കൊപ്പം നിന്ന്, ഒടുവില്‍ തങ്ങളുടെ സിംഹാസനത്തിന് ഇളക്കം തട്ടിയപ്പോള്‍ മാത്രം ബ്രിട്ടീഷ് വിരുദ്ധരായിത്തീര്‍ന്ന സവര്‍ണ നാട്ടുരാജാക്കന്മാരെല്ലാം ദേശീയ ബിംബങ്ങളായി വാഴ്ത്തപ്പെടുന്ന സാമൂഹിക പരിസരത്താണ് ടിപ്പുവിനെ സ്വാതന്ത്യ്ര പോരാട്ട പട്ടികയില്‍ നിന്നുതന്നെ പടിയടച്ച് പിണ്ഡം വെക്കാന്‍ ചിലര്‍ വായ്ക്കുരവ ഇടുന്നതെന്ന വൈരുദ്ധ്യം തിരിച്ചറിഞ്ഞാല്‍ വര്‍ഗീയതയുടെ തിമിരം പിടികൂടിയത് ആര്‍ക്കാണെന്ന് അനായാസം ബോധ്യമാകും.
കൊളോണിയല്‍ പ്രേതബാധയേല്‍ക്കാത്ത വായനകളും ചരിത്രാന്വേഷണങ്ങളും ശക്തിപ്പെട്ടു വരുന്ന വര്‍ത്തമാനകാലത്ത് സുല്‍ത്താന്റെ ജീവിതവും പോരാട്ടവും മുന്‍വിധികളില്ലാതെ വിശകലന വിധേയമായിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തിന്റെ പ്രേരകോര്‍ജമായും ആധുനിക ഭരണപരിഷ്കാരങ്ങളുടെ ഉപജ്ഞാതാവായും സുല്‍ത്താന്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. "ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ പ്രതീകമാണ് ടിപ്പുസുല്‍ത്താന്‍. ഇവിടുത്തെ മറ്റ് രാജാക്കന്മാരും പ്രഭുക്കന്മാരും മണ്ണിനും പെണ്ണിനും വേണ്ടി മരിച്ചപ്പോള്‍ ഒരാദര്‍ശത്തിന്റെ അള്‍ത്താരയില്‍ 'ഞാന്‍ കീഴടങ്ങുകയില്ല' എന്ന ഓംകാര നാദത്തോടെ അല്ലാഹു അക്ബര്‍ എന്ന മന്ത്രവാക്യത്തോടെ ആത്മത്യാഗം ചെയ്ത ടിപ്പുസുല്‍ത്താന്‍ പിന്നീട് തന്റെ വഴിയില്‍ കടന്നുവന്ന ഝാന്‍സിറാണി ലക്ഷ്മി ഭായിക്കും താന്തിയോതോപ്പിക്കും നാനാസാഹിബിനും എല്ലാം ഒരു പ്രേരകശക്തിയായി മാറി. ചരിത്രത്തിന്റെ നിയോഗം ഏറ്റെടുത്ത ആ മഹാനെ ചരിത്രകാരന്മാര്‍ എന്തെന്തു വ്യാഖ്യാനങ്ങളിലൂടെ വിലയിരുത്തിയാലും ആ ആത്മത്യാഗം ഒരു ജനതയുടെ കണ്ണില്‍ ഇന്നും നക്ഷത്ര ഗോളങ്ങളിലെ അനന്തമായ പ്രകാശവര്‍ഷം പോലെ അനശ്വരമായ തേജസ്സ് ചൊരിയുന്നു. അത് ഇന്ത്യയുടെ ആത്മാഭിമാനത്തിന്റെ പ്രകാശമായിരുന്നു.'' (നവാബ് ടിപ്പുസുല്‍ത്താന്‍ ഒരു പഠനം, കെ.കെ.എന്‍ കുറുപ്പ് പേജ് 166).
അധിനിവേശ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഭരണാധികാരികളിലൊരാള്‍ എന്ന പതിവു ചരിത്രമെഴുത്തിന്റെ നാലുവരികളില്‍ ഒതുക്കാവുന്നതല്ല ടിപ്പുവിന്റെ ജീവിതം. ഇന്ത്യന്‍ സമൂഹത്തിന് ആധുനിക ഭരണപരിഷ്കരണങ്ങളുടെ മാതൃക സമര്‍പ്പിക്കുകയും കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാമൂഹിക നവോത്ഥാനങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്ത പരിഷ്കര്‍ത്താവായിരുന്നു ടിപ്പുസുല്‍ത്താന്‍. കേരളീയ നവോത്ഥാനത്തിലെ രണ്ട് സുപ്രധാന ഏടുകളായ അയിത്താചാരങ്ങള്‍ക്കെതിരെയുള്ള സാമൂഹിക മുന്നേറ്റവും ഭൂപരിഷ്കരണ നിയമവും സുല്‍ത്താനോട് ഏറെ കടപ്പെട്ടു നില്‍ക്കുന്നതാണ്. ഇടതുപക്ഷം ഏറെ കൊട്ടിഘോഷിച്ച 'കൃഷി ഭൂമി കര്‍ഷകന്' എന്ന വിപ്ളവ മുദ്രാവാക്യം പോലും ടിപ്പുവില്‍നിന്ന് കടമെടുത്തതാണെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്.
ജന്മിമാരുടെയും ഇടനിലക്കാരുടെയും പിടിച്ചുപറിയില്‍ മുതുകൊടിഞ്ഞിരുന്ന മലബാറിലെ കര്‍ഷകരെ നിവര്‍ന്നുനില്‍ക്കാന്‍ ആദ്യമായി സഹായിച്ചത് ടിപ്പു നടപ്പിലാക്കിയ ഭൂ-കാര്‍ഷിക നയങ്ങളായിരുന്നു. മൈസൂര്‍ ഭരണത്തെ ബ്രിട്ടീഷുകാര്‍ തകര്‍ത്തില്ലായിരുന്നെങ്കില്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യയുടെ ചരിത്രം തന്നെ മറ്റൊരു വിധമാകുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നാം നേടിയെടുത്ത സാമൂഹിക-കാര്‍ഷിക മുന്നേറ്റങ്ങള്‍ ടിപ്പുവിലൂടെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നമുക്ക് ലഭിക്കുമായിരുന്നു. സുല്‍ത്താന്‍ മലബാറിലടക്കം നടപ്പിലാക്കിത്തുടങ്ങിയ പുരോഗമനപരമായ എല്ലാവിധ പരിഷ്കരണങ്ങളും അദ്ദേഹത്തിന്റെ മരണശേഷം ബ്രിട്ടീഷുകാര്‍ റദ്ദുചെയ്യുകയായിരുന്നു. ടിപ്പുവിന് മുമ്പുള്ള പഴയ ഫ്യൂഡല്‍ നിയമങ്ങള്‍ പുനഃസ്ഥാപിച്ച് ബ്രിട്ടീഷുകാര്‍ മലബാറടക്കമുള്ള പ്രദേശങ്ങളെ ഇരുണ്ട യുഗത്തിലേക്ക് വീണ്ടും തള്ളിയിട്ടു. സ്വാതന്ത്യ്രം നേടി വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് വീണ്ടും തിരിച്ചുവരാന്‍ മലബാറിന് സാധിച്ചത്. ഭൂപരിഷ്കരണം നടപ്പാക്കിയ ഇടതുപക്ഷ ഗവണ്‍മെന്റ് സുല്‍ത്താന്റെ ഭൂ-കാര്‍ഷിക നയങ്ങളുടെ മാതൃകയിലാണത് വികസിപ്പിച്ചെടുത്തത്. ജന്മിത്വ നാടുവാഴി ഭൂസമ്പ്രദായത്തിന് പകരം സുല്‍ത്താന്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണങ്ങള്‍ പരിശോധിച്ചാലത് വ്യക്തമാവും.
ടിപ്പുവിന്റെ പിതാവ് സുല്‍ത്താന്‍ ഹൈദരലിഖാനാണ് മൈസൂരില്‍ ഭൂ-കാര്‍ഷിക പരിഷ്കരണങ്ങള്‍ക്ക് തുടക്കമിട്ടത്. ജന്മിനാടുവാഴികളില്‍നിന്നും കര്‍ഷകരെയും കൃഷിഭൂമിയെയും സംരക്ഷിക്കാന്‍ പര്യാപ്തമായ ഭൂവിതരണ സമ്പ്രദായം സ്ഥാപിച്ചുകൊണ്ടായിരുന്നു ഹൈദരലിഖാന്റെ പരിഷ്കരണങ്ങളുടെ തുടക്കം. ഇതിന്റെ തുടര്‍ച്ചയും വികാസവുമാണ് ടിപ്പുവിന്റെ കാലത്ത് നടന്നത്. കൃഷിക്ക് മുഖ്യപരിഗണന നല്‍കുന്ന നയമാണ് ഭരണത്തിന്റെ തുടക്കം മുതലേ സുല്‍ത്താന്‍ സ്വീകരിച്ചത്. കാര്‍ഷിക മേഖല ശക്തിപ്പെടുത്താന്‍ പുതിയ നിയമങ്ങളും നയങ്ങളും രൂപീകരിച്ചു. 1788-ല്‍ ടിപ്പു ആമില്‍ദാര്‍മാര്‍ക്കയച്ച നിര്‍ദേശത്തില്‍ ഈ നയം തെളിഞ്ഞുകാണാം. "കൃഷിയാണ് നാടിന്റെ ജീവരക്തം. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഈ നാട് സമൃദ്ധവും ഫലഭൂയിഷ്ടവുമായ പ്രതിഫലം നല്‍കുന്നു. ഈ ഭൂനിയമത്തിലെ 127 വ്യവസ്ഥകളും നിങ്ങള്‍ ഉടനടി നടപ്പില്‍ വരുത്തണം. വിശേഷിച്ചും കലപ്പകള്‍ വാങ്ങാനുദ്ദേശിക്കുന്ന കര്‍ഷകര്‍ക്ക് പണം വായ്പ നല്‍കുക, ആളുകള്‍ ഉപേക്ഷിച്ച ഭൂമി ഏറ്റെടുക്കാന്‍ നടപടികളെടുക്കുക, കൃഷിക്കാരനും അയാളുടെ അനന്തരാവകാശികള്‍ക്കും സംരക്ഷണം നല്‍കുക, കരിമ്പ്, വെറ്റില, നാളികേരം തുടങ്ങിയ കൃഷി ചെയ്യുന്നവര്‍ക്ക് നികുതി ഇളവ് നല്‍കുക, മാവ്, പ്ളാവ് തുടങ്ങിയ മരങ്ങള്‍ ഓരോ ഗ്രാമത്തിലും 200 വീതം നട്ടുവളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുക.''
ഫ്യൂഡല്‍ ഭൂ-കാര്‍ഷിക സമ്പ്രദായമാണ് കാര്‍ഷിക മേഖലയുടെ മുരടിപ്പിന്റെ മൂലകാരണമെന്ന് സുല്‍ത്താന്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന ഭൂനിയമങ്ങള്‍ അടിമുടി അദ്ദേഹം പൊളിച്ചെഴുതി. സുല്‍ത്താന്റെ അധികാര പരിധിയിലുണ്ടായിരുന്ന മലബാറിലെ കര്‍ഷകരും ഈ പരിഷ്കരണങ്ങളുടെ ഗുണഭോക്താക്കളായിരുന്നു. ഭൂമി ജന്മാവകാശമായി അനുഭവിച്ചാസ്വദിച്ചിരുന്ന ജന്മിനാടു വാഴികള്‍ ഈ നയങ്ങള്‍ മൂലം സുല്‍ത്താനെതിരെ തിരിഞ്ഞു വെന്നത് മറ്റൊരു ചരിത്രമാണ്. കാലങ്ങളായി തങ്ങളനുഭവിച്ചിരുന്ന സുഖസൌകര്യങ്ങള്‍ക്കറുതി വരുത്തിയ ടിപ്പുവിനെ സൈനികമായി എതിരിടാനുള്ള ത്രാണി അവര്‍ക്കില്ലായിരുന്നു. സുല്‍ത്താനെക്കുറിച്ചുള്ള നിറം പിടിപ്പിച്ച വര്‍ഗീയ കഥകള്‍ പ്രചരിപ്പിച്ചാണ് അവര്‍ സായൂജ്യമടഞ്ഞത്. പിന്നീട്, ടിപ്പുസുല്‍ത്താനില്‍ ശക്തനായ എതിരാളിയെ കണ്ട ബ്രിട്ടീഷുകാര്‍, ഭിന്നിപ്പിച്ച ഭരിക്കുകയെന്ന കുടിലതന്ത്രത്തിന്റെ ഭാഗമായി ഈ കഥകള്‍ക്ക് ചരിത്ര ഭാഷ്യം നല്‍കുകയായിരുന്നു. റീഡ് മൈക്കല്‍ എന്ന കുപ്രസിദ്ധ കൊളോണിയല്‍ ചരിത്രകാരനാണ് ആദ്യമായി ടിപ്പുസുല്‍ത്താനെ സംബന്ധിച്ച കള്ളക്കഥകള്‍ എഴുതിയുണ്ടാക്കിയത്. റീഡ് മൈക്കലിന്റെ രേഖകള്‍ പിന്തുടര്‍ന്ന് വര്‍ഗീയ പക്ഷപാതികളായ ഇന്ത്യന്‍ ചരിത്രകാരന്മാര്‍ ടിപ്പുവിനെ വര്‍ഗീയവാദിയും മതഭ്രാന്തനും ക്ഷേത്രധ്വംസകനുമാക്കി ചാപ്പ കുത്തുകയായിരുന്നു.
ജാതിയധിഷ്ഠിതമായ ഭൂനിയമങ്ങളെ പൊളിച്ചെഴുതാന്‍ ധീരത കാണിച്ചതാണ് ടിപ്പുവിന്റെ പേരില്‍ പ്രചരിച്ച ദേശദ്രോഹ കഥകളുടെ പിന്നാമ്പുറ കാരണം. ജന്മിമാര്‍ ചുമത്തിയ പലവിധ പാട്ടമിച്ചവാരണങ്ങളില്‍ ബന്ധനസ്ഥരായിരുന്ന കര്‍ഷകരെ അതില്‍നിന്ന് മോചിപ്പിച്ച് ഭൂമിയുടെ പൂര്‍ണാവകാശികളാക്കുന്നതായിരുന്നു സുല്‍ത്താന്റെ നിയമങ്ങള്‍. ഭൂമിയുടെ വിസ്തീര്‍ണമനുസരിച്ച് ചുമത്തപ്പെട്ടിരുന്ന നികുതി ഉല്‍പാദനത്തിന്റെ തോതനുസരിച്ചാക്കി. തരിശുനിലം കൃഷി ചെയ്യാന്‍ മുന്നോട്ട് വന്നവര്‍ക്ക് ആ ഭൂമി സൌജന്യമായി പതിച്ചു നല്‍കി. വിളവിന് നാശം വരുമ്പോള്‍ നികുതി ഇളവ് ചെയ്തും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കിയും ഭരണകൂടം ആശ്വാസ നടപടികള്‍ കൈകൊണ്ടു. കര്‍ഷകരെ തുടര്‍ന്നും പീഡിപ്പിക്കാനൊരുമ്പെട്ട ജന്മിമാര്‍ക്ക് മാതൃകാപരമായി ശിക്ഷ നല്‍കി. കര്‍ഷകരെ ദ്രോഹിച്ച ചില ജന്മിമാരെ ആ കര്‍ഷകര്‍ക്കൊപ്പം ഭൂമിയില്‍ പണിയെടുക്കുവാന്‍ കല്‍പിച്ചാണ് ഒരിക്കല്‍ ടിപ്പു അവരെ ശിക്ഷിച്ചത്.
ടിപ്പുവിന്റെ ഭരണപരിഷ്കരണങ്ങള്‍ കാര്‍ഷിക മേഖലയില്‍ മാത്രമൊതുങ്ങുന്നതല്ല. മലബാറിലേക്കുള്ള തന്റെ രണ്ടാം വരവിലാണ് ഇവിടെ നിലനിന്നിരുന്ന സാമൂഹികാന്ധവിശ്വാസ ജീര്‍ണതകള്‍ക്കെതിരെ സുല്‍ത്താന്‍ നിലപാട് പ്രഖ്യാപിച്ചത്. മലബാറിലന്ന് നിലവിലുണ്ടായിരുന്ന സാമൂഹികാഴിമതികളും മരുമക്കത്തായവും തെറ്റായ വിവാഹസമ്പ്രദായങ്ങളും ഉച്ചനീചത്വങ്ങളും തുടച്ചുനീക്കാന്‍ സുല്‍ത്താന്‍ നടപടികളാരംഭിച്ചു. നായര്‍ സ്ത്രീകളുടെയും മറ്റും ബഹുഭര്‍തൃത്വരീതി അവസാനിപ്പിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കാന്‍ കഴിവില്ലാത്തതാണ് ഈ രീതിയുടെ കാരണമെങ്കില്‍ അവര്‍ക്ക് ഖജനാവില്‍നിന്ന് സാമ്പത്തികസഹായം നല്‍കണമെന്നും സുല്‍ത്താന്‍ തന്റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നായന്മാര്‍ അധഃകൃത വര്‍ഗത്തിന്റെ നേരെ കൈകൊണ്ടിരുന്ന ഐത്താചാരത്തെയും നിയമം മൂലം നിരോധിച്ചു. സ്ത്രീകള്‍ മാറു മറയ്ക്കാനും കുപ്പായം ധരിക്കാനും അനാചാരങ്ങള്‍ ഒഴിവാക്കാനും കല്‍പന പുറപ്പെടുവിച്ചു. ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ഈ പരിഷ്കരണങ്ങളെല്ലാം പില്‍ക്കാലത്ത് ഒരു മുസ്ലിം ഭരണാധികാരിയുടെ വര്‍ഗീയ നിലപാടുകളുടെ ഉത്തമോദാഹരണങ്ങളായാണ് സവര്‍ണ ദേശീയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയതെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം.
കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്തരം ബഹുമുഖ പരിഷ്കരണങ്ങള്‍ക്ക് തുടക്കമിട്ട ടിപ്പു കൈവെക്കാത്ത മേഖലകള്‍ കുറവായിരുന്നുവെന്ന് കെ.കെ.എന്‍ കുറുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. "തികച്ചും ഹ്രസ്വമായ തന്റെ ഭരണകാലയളവില്‍ ആധുനികമായ പല ഭരണനയങ്ങളും സുല്‍ത്താന്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു. ജമീന്ദാരികളും ജാഗിര്‍ദാരികളും ഇനാം ദാരികളും അവസാനിപ്പിച്ച് കൊണ്ട് ഭൂപ്രഭുത്വത്തെ ഒരളവോളം ഇല്ലാതാക്കാനും റയറ്റുവാരിയിലേക്കുള്ള കാര്‍ഷിക പരിഷ്കരണത്തിന് അടിത്തറയിടാനും തരിശുഭൂമികള്‍ ജലസേചനം വഴി ഉല്‍പാദനമുണ്ടാക്കുന്നതിനായി നികുതി ഇളവ് ചെയ്യാനും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും ആധുനികതയിലേക്ക് ഉറ്റുനോക്കാനും ആധുനികഗ്രന്ഥശേഖരണമുണ്ടാക്കാനും വിദേശവുമായി നയതന്ത്രബന്ധം സ്ഥാപിക്കാനും ദേശീയ ഉദ്യാനം ഉണ്ടാക്കാനും പുതിയ ഇരുമ്പുശാലകളും വ്യവസായ ശാലകളും നിര്‍മിക്കാനും സൈന്യത്തെ നവീകരിക്കാനും വിദേശങ്ങളില്‍ ഫാക്ടറി സ്ഥാപിക്കാനും എന്നു വേണ്ട അദ്ദേഹത്തിന്റെ പ്രതിഭ ബഹുമുഖ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു'' (അതേ പുസ്തകം പേ:10).
യൂറോപ്യന്‍ ആയുധ നിര്‍മാണരീതിയോട് കിടപിടിക്കുന്ന ആധുനിക ഫാക്ടറികളാണ് യുദ്ധ സാമഗ്രികള്‍ക്കായി സുല്‍ത്താന്‍ സ്ഥാപിച്ചത്. ഇവിടെനിന്ന് വികസിപ്പിച്ചെടുത്ത മിസൈലിന്റെ നിര്‍മാണ വൈദഗ്ധ്യം പിന്നീട് യൂറോപ്പില്‍ പോലും ഗവേഷണ വിഷയമായിത്തീര്‍ന്നു. ഇന്ത്യന്‍ ഭരണാധികാരികളും ശാസ്ത്രജ്ഞരും അവഗണിച്ച സുല്‍ത്താന്റെ മിസൈല്‍ സാങ്കേതിക വിദ്യ ആദരിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമായിരുന്നുവെന്ന് ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന പ്രശസ്ത റോക്കറ്റ്-മിസൈല്‍ ഡിസൈനിംഗ് വിദഗ്ധന്‍ എ.പി.ജെ അബ്ദുല്‍കലാം തന്റെ ആത്മകഥയില്‍ പരിതപിക്കുന്നുണ്ട് "നാസയുടെ അന്തരീക്ഷ നിരീക്ഷണത്തിനുള്ള 'സൌണ്ടിംഗ് റോക്കറ്റ് പ്രോഗ്രാമിന്റെ പ്രധാനസ്ഥലം. ഇവിടത്തെ സ്വീകരണ മുറിയില്‍ വളരെ പ്രാധാന്യം നല്‍കി പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരു വര്‍ണചിത്രം ഞാന്‍ കണ്ടു. അന്തരീക്ഷത്തില്‍ ഏതാനും റോക്കറ്റുകള്‍ ചീറിപ്പായുന്ന ഒരു യുദ്ധരംഗമാണ് അതില്‍ ചിത്രീകരിച്ചിരുന്നത്. ഒരു വ്യോമകേന്ദ്രത്തില്‍ സ്ഥാപിക്കാവുന്ന സാധാരണചിത്രം. എന്നാല്‍ എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്, അതിലെ റോക്കറ്റ് വിക്ഷേപകരായ സൈനികര്‍ വെള്ളക്കാരായിരുന്നില്ല, പ്രത്യുത ദക്ഷിണ ഏഷ്യന്‍ വംശജരുടെ ഛായയുള്ള ഇരുണ്ട നിറക്കാരായിരുന്നു എന്നതാണ്. അങ്ങനെയിരിക്കെ ഒരു ദിവസം ജിജ്ഞാസ വര്‍ധിച്ചപ്പോള്‍ ഞാനാ ചിത്രം അടുത്തു ചെന്നു നോക്കി. ബ്രിട്ടീഷുകാരെ ആക്രമിക്കുന്ന ടിപ്പുസുല്‍ത്താന്റെ സൈന്യമായിരുന്നു അതില്‍. ടിപ്പുവിന്റെ സ്വന്തം നാട്ടില്‍ വിസ്മരിക്കപ്പെട്ട ഒരു വസ്തുത ഇതാ ഭൂഗോളത്തിന്റെ എതിര്‍വശത്തുള്ള ഒരു രാജ്യത്ത് ആദരപൂര്‍വം അനുസ്മരിക്കപ്പെടുന്നു. റോക്കറ്റ് യുദ്ധ സങ്കേതത്തിലെ വീരനായ ഒരു ഭാരതീയനെ നാസ ഇപ്രകാരം ആദരിച്ചത് എന്നെ അഭിമാന പുളകിതനാക്കി'' (അഗ്നിചിറകുകള്‍- എ.പി.ജെ അബ്ദുല്‍ കലാം പേജ് 57,58).
മുന്‍വിധിയുടെ വര്‍ഗീയ കണ്ണടകള്‍ മാറ്റിവെച്ച് സമ്പന്നമായ പൈതൃകങ്ങളെ തിരിച്ചറിയാനും ആദരിക്കാനും നമ്മുടെ രാഷ്ട്രീയ-സാംസ്കാരിക നേതൃത്വങ്ങള്‍ക്ക് എന്നാണ് സാധിക്കുക.
basheerudheentp@gmail.com
No comments:
Post a Comment