Wednesday, January 19, 2011

വേലിയേറ്റവും മത്സ്യങ്ങളുടെ ശരീരഘടനയും


image
ഭൂമിയിൽ ചില പ്രദേശങ്ങളിലെ ജീവ വ്യവസ്ഥ തന്നെ മാറ്റിമറിക്കനുള്ള കഴിവ്‌ കടലിലെ വേലിയേറ്റത്തിനും വേലിയിറക്കത്തിന്നുമുണ്ട്. ഏറ്റത്തിനും ഇറക്കത്തിനുമനുസരിച്ച് ആളുകൾ അവരുടെ ജീവിതം ക്രമീകരിക്കുന്നു. അല്ലാഹുവിൻറെ ഹിതത്തിന്നനുസൃതമായി സമുദ്രജല വിതാനം ഒരു പരിധി വരെ ഉയരുന്നു. ഇത് ജനങ്ങൾക്ക് കാര്യമായ ഭീഷണിയുയർത്തുന്നില്ല.
സമുദ്രത്തിലെ ഒരു ജലതന്മാത്രയുടെ കാര്യമെടുക്കുക. ഈ തന്മാത്ര ഗുരുത്വാകർഷണത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുന്നു. ചന്ദ്രനുണ്ടാക്കുന്ന ഗുരുത്വാകർഷണ വ്യത്യാസമാണ്‌ വേലിയേറ്റത്തിന്‌ കാരണമാക്കുന്നത്. സൂര്യനും കുറഞ്ഞ തോതിൽ പങ്കുവഹിക്കുന്നുണ്ട് ഈ പ്രതിഭാസത്തിൽ. ചന്ദ്രനിൽ നിന്നുള്ള വേലിയേറ്റ ശക്തി സൂര്യനിൽ നിന്നുള്ളതിൻടെ ഇരട്ടിയാണ്‌. ഇതിന്നുള്ള കാരണം ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരക്കുറവാണ്‌. കറുത്തവാവിനും വെളുത്ത വാവിനുമാണ്‌ ശക്തിയായ വേലിയേറ്റമുണ്ടാകുന്നത്. അപ്പോൾ ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ രേഖയിൽ വരികയും സൂര്യൻടെ ആകർഷണബലം കൂടി ചന്ദ്രനോടൊപ്പം ചേരുകയും ചെയ്യുന്നു. സൂര്യനും ചന്ദ്രനും ഭൂമിയുമായി 90 ഡിഗ്രിയിലായിരിക്കുമ്പോൾ ആണ്‌ ഏറ്റവും കുറഞ്ഞ വേലിയേറ്റമുണ്ടാകുന്നത്.

ചന്ദ്രൻടെ ഈ ഗുരുത്വാകർഷണം ജല തന്മാത്രയിൽ മാത്രമല്ല ഭൂമിയിലെ സർവവസ്തുക്കളിലും സ്വാധീനം ചെലുത്തുന്നുണ്ട്. എല്ലാ പദാർഥങ്ങളും ദ്രവാവസ്ഥയിലല്ലാത്തതുകൊണ്ട് ഇതിൻടെ പ്രഭാവം പ്രകടമാവുന്നില്ല. ഭൂമിയിൽ എല്ലായിടത്തും ഏറ്റിറക്കങ്ങൾ ഒരേ തീവ്രതയിലല്ല അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനു കാരണം ഓരോ പ്രദേശത്തും ചന്ദ്രൻടെ ഗുരുത്വാകർഷണം വ്യത്യസ്ത തോതിലാണെന്നാണ്‌. ഭൂമിയിലെ ഓരോ സ്ഥലവും ചന്ദ്രനും തമ്മിലുള്ള ദൂരം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു.
image
അല്ലാഹുവിൻടെ അത്ഭുതകരമായ ഒരു വ്യവസ്ഥയാണ്‌ കടലിലെ ഏറ്റിറക്കങ്ങൾ. ചന്ദ്രൻടെ ആകർഷണബലത്തിന്നനുസരിച്ച് ജലവിതാനം ഉയരുമ്പോൾ ഭൂമി എതിർ ദിശയിൽ അതിനെ തന്നിലേക്ക് വലിച്ചടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരിക്കുന്നുവെന്ന കാര്യം മറക്കരുത്. ദിവസം രണ്ടു തവണ മിക്കവാറും എല്ലാ പ്രദേശങ്ങളിലും വേലിയേറ്റവും ഇറക്കവും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവയുടെ സ്ഥാനമാറ്റങ്ങൾക്കനുസരിച്ച് എറ്റിറക്കിൻടെ സമയവും മാറിക്കൊണ്ടിരിക്കുന്നു. വടക്കേ കാലിഫോർണിയയിൽ ദിവസം രണ്ടു പ്രാവശ്യം ഇത് സംഭവിക്കുമ്പോൾ മെക്സിക്കൻ ഉൾക്കടലിൽ ഒരിക്കൽ മാത്രം.

ഭൂമിയുടെ വിസ്തൃതിയിൽ 70 ശതമാനവും ജലം കൈയ്യടക്കിവെച്ചിരിക്കുന്നു. ഈ ജലത്തിൻടെ 97 ശതമാനവും സമുദ്രങ്ങളിലാണ്‌. ലോകജനസംഖ്യയിൽ 40 ശതമാനം കടലോരത്ത് വസിക്കുന്നു. അവർ പലപ്പോഴും സുനാമി, കടലാക്രമണം എന്നിവയിൽ നിന്നുള്ള കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ചന്ദ്രൻടെ സ്ഥാനം നോക്കി ഏറ്റിറക്കങ്ങളിൽ നിന്നുള്ള ഭീഷണി നേരിടാൻ ആളുകൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നു.
വേലിയേറ്റമുണ്ടാകുമ്പോൾ കടലിനു തൊട്ടടുത്ത് കിടക്കുന്ന റോഡുകൾ വെള്ളത്തിൽ മുങ്ങിപ്പോകുന്നു. വെള്ളമിറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഏറ്റത്തിൻടെ കൂടെ കരയിലെത്തിയ മത്സ്യങ്ങളെ ആളുകൾ പിടിക്കുന്നു. സംശയം വേണ്ട! കടലിൽ മാത്രമല്ല റോഡിൽ വെച്ചും മീൻ പിടിക്കാം.

വിശുദ്ധ ഖുർആനിൽ അല്ലാഹു പ്രസ്താവിക്കുന്നത് കാണുക: " നിങ്ങൾക്ക് പുതുമാംസം എടുത്തു തിന്നാനും നിങ്ങൾക്കണിയാനുള്ള ആഭരണങ്ങൾ പുറത്തെടുക്കാനും പാകത്തിൽ കടലിനെ വിധേയമാക്കിത്തന്നവനും അവൻ തന്നെ. കപ്പലുകൾ അതിലൂടെ വെള്ളം പിളർത്തിമാറ്റിക്കൊണ്ട് ഓടുന്നതും നിനക്ക് കാണാം. അവൻടെ അനുഗ്രഹത്തിൽ നിന്ന് തേടാനും നിങ്ങൾ നന്ദി കാണിക്കാനും വേണ്ടിയാണ്‌ (അവനത് നിങ്ങൾക്ക് വിധേയമാക്കിത്തന്നത്)" (16:14)

വേലിയേറ്റ വേലിയിറക്ക പ്രദേശങ്ങളിലെ കടലിൽ ജീവിക്കുന്ന മത്സ്യങ്ങൾക്ക് അല്ലാഹു അതിനനുസരിച്ച് ശരീരപ്രകൃതിയാണ്‌ നൽകിയിരിക്കുന്നത്. നീണ്ടു വണ്ണം കുറഞ്ഞ ശരീരം. വെള്ളം താഴുമ്പോൾ മാളങ്ങളിൽ ഒളിക്കാൻ ഈ ശരീരപ്രകൃതി ഏറ്റവും അനുയോജ്യമാണ്‌. ജീവിക്കുന്ന ചുറ്റുപാടുകൾക്കനുസരിച്ച് ചിറകുകൾ നൽകിയിരിക്കുന്നു. ഈ ചിറകുകൾ പാറകളിൽ അല്ലിപ്പിടിച്ചു നിൽക്കാൻ സഹായകമാണ്‌. തൊലിക്കുമുണ്ട് ചില പ്രത്യേകതകൾ. ചിലതിന്‌ കുറഞ്ഞ ചിതമ്പലുകളേ കാണൂ. മറ്റു ചിലതിന്‌ ചിതമ്പലുകളേയില്ല. ഇവ ഒരു പ്രത്യേക തരം ശ്ലേഷ്മം ഇവയുടെ തൊലിയിലൂടെ സ്രവിക്കുന്നു. ഇത് ശരീരം വഴുവഴുപ്പുള്ളതാക്കിത്തീർക്കുകയും ജലപ്രവാഹം മൂലമുണ്ടാകുന്ന ഘർഷണം കുറക്കുകയും ചെയ്യുന്നു. ചില മത്സ്യങ്ങൾക്ക് വേഷം മാറാനുള്ള കഴിവുമുണ്ട്. അവ സ്ഥിരമായി നിറം  സ്വീകരിക്കുന്നു.
ഇവയുടെ ശരീരത്തിലെ ജലാംശത്തിൻടെ അളവ് 60 ശതമാനം കണ്ട് കുറഞ്ഞുപോയാലും ചത്തുപോവുന്നില്ല. കട്ടികൂടിയ തൊലിയും ശ്ലേഷ്മദ്രവവും വേണ്ട സംരക്ഷണം ഉറപ്പുനൽകുന്നു.
image
ഇത്തരം പ്രദേശങ്ങളിൽ അധിവസിക്കുന്ന മത്സ്യങ്ങളുടെ വലിയൊരു പ്രശ്നം ജീവവായുവിൻടെ അപര്യാപ്തതയാണ്‌. വെള്ളത്തിന്‌ പുറത്ത് മത്സ്യങ്ങളുടെ ചെകിളകൾക്ക് പ്രവർത്തിക്കാനാവില്ല. എന്നാൽ ഇത്തരം മത്സ്യങ്ങളുടെ കുറിയ വണ്ണം കൂടിയ ചെകിളനാരുകൾക്ക് അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് ഓക്സിജൻ വലിച്ചെടുക്കാനാകും. അവയുടെ വായയിലും തൊലിയിലും നിറഞ്ഞുനിൽക്കുന്ന രക്തക്കുഴലുകൾ വഴി.

ആവശ്യമായ ഓക്സിജൻ വെള്ളത്തിൽ നിന്ന് ലഭിക്കാതെ വരുമ്പോഴാണ്‌ മത്സ്യങ്ങൾ ജലോപരിതലത്തിൽ വന്ന് ശ്വസിക്കുന്നതായി നാം കാണുന്നത്.
ഏത് ചുറ്റുപാടിലും അവയുടെ വാസസ്ഥലം കണ്ടുപിടിക്കാൻ അവയ്ക്കാവും. എല്ലാവർക്കും സ്വന്തമായ വാസസ്ഥലങ്ങളുണ്ട്. സ്ഥലം വിട്ട് ദൂരെപ്പോയാലും വഴി തെറ്റാതെ തിരിച്ചെത്തുന്നു. വളർച്ച പ്രാപിച്ച മത്സ്യങ്ങൾക്ക് ഈ കഴിവ് കൂടുതലാണ്‌. കടലിൽ നിന്ന് പിടിച്ച് ആറുമാസക്കാലം അക്വേറിയത്തിൽ വളർത്തി പിന്നെ കടലിൽ വിട്ടപ്പോൾ അവ വാസസ്ഥലങ്ങളിൽ കൃത്യമായി എത്തിച്ചേരുകയുണ്ടായി. സർവശക്തനായ അല്ലാഹു തന്നെയാണ്‌ അവയുടെയും സ്രഷ്ടാവ്.

അല്ലാഹു പറയുന്നത് കേൾക്കുക: " ആകാശങ്ങളെയും ഭൂമിയെയും മുൻ മാതൃകയില്ലാതെ നിർമിച്ചവനത്രെ അവൻ. അവനൊരു കാര്യം തീരുമാനിച്ചാൽ ഉണ്ടാകൂ എന്നു പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു" (ഖുർആൻ 2:117)

ആസ്ത്രേലിയയിലെ കുറുംബ പ്രദേശത്ത് വേലിയേറ്റ സമയത്ത് കടൽ വിതാനം 4.78 മീറ്റർ ഉയരുന്നു. ബ്രോഡ്സൗണ്ട് നഗരത്തിൽ ഇത് 8 മീറ്ററാണ്‌. ചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ശക്തി കൂടിയ വേലിയേറ്റമുണ്ടായത് ചൈനയിലാണ്‌. 9.34 മില്ല്യൺ ലിറ്റർ വെള്ളമാണ്‌ 321.8 കിലോമീറ്റർ നീളം കരയിലേക്ക് അടിച്ചുകയറിയത്. ഇതുമൂലം നൂറിൽപരം ആളുകൾ മരണപ്പെടുകയുണ്ടായി.
-----
-----
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.

No comments:

Post a Comment